“… എന്താ അച്ഛാ…” കസേരയിൽ നിന്നും എഴുനേറ്റ് ദേവൻ ചോദിച്ചു.
“…നീ ഇരിക്ക് എനിക്ക് നിന്നോട് കുറച്ചു സംസാരിക്കണം…” ചാരുകസേരയിൽ ഇരുന്ന ശേഷം ശ്രീധരൻ തുടർന്നു.
“… നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ…”
“… എന്താ അച്ഛാ ഇപ്പൊ ഇങ്ങനെ ഒക്കെ ചോദിക്കുന്നത്…” മനസ്സിലാവാതെ ദേവൻ ചോദിച്ചു.
“… കുറച്ചു കാലങ്ങളായി ഞാൻ ചെയ്ത കാര്യങ്ങളെ കുറിച്ച് ഓർത്തപ്പോ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുവാ…” ദീർഘ നിശ്വാസം എടുത്ത് ശ്രീധരൻ തുടർന്നു.
“…എന്ന് തൊട്ട ഈ കുടുംബത്തിന്റെ നാശം തുടങ്ങിയത് എന്ന് നിനക്ക് അറിയോ…” അച്ഛൻ ദേവനെ നോക്കി.
“…എന്റെ മോൾടെ കണ്ണീരുവീണ അന്ന് തൊട്ട് തുടങ്ങിയതാ നമ്മുടെ പതനം. അവൾ എന്നോട് കരഞ്ഞു പറഞ്ഞതാ ഈ വിവാഹം അവൾക്ക് വേണ്ട എന്ന് പക്ഷെ ഞാൻ കേട്ടില്ല. നാട്ടുകാരുടെ മുന്നിൽ ആഡംബരവും അഭിമാനവും കാണിക്കാൻ എന്റെ മോളുടെ ഇഷ്ട്ടം പോലും നോക്കാതെ അവളുടെ വിവാഹം നടത്തി. അന്ന് ഈ വീട്ടിൽ നിന്നും ഇറങ്ങി പോയത് എന്റെ മോള് മാത്രം ആയിരുന്നില്ല ഈ കുടുംബത്തിന്റെ മഹാലക്ഷ്മിയും കൂടിയ…”
“… എന്തിനാ അച്ഛ വെറുതെ കഴിഞ്ഞ കാര്യങ്ങൾ ഓർത്ത് വിഷമിക്കുന്നത്…” ദേവൻ അച്ഛനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
“… ഒരു പക്ഷെ ദേവു പറഞ്ഞത് കേട്ടിരുന്നെങ്കിൽ നിന്റെ അമ്മ പോലും ഇത്ര നേരത്തെ നമ്മളെ വിട്ട് പോവില്ലായിയുന്നു. ജാതിയുടെയും പണത്തിന്റെയും അഹങ്കാരത്തിൽ ഞാൻ ഒരുപാട് തെറ്റ് ചെയ്തിട്ടുണ്ട്. പലരേയും അകറ്റി നിർത്തിയിട്ടുണ്ട്. എന്നാൽ ഒരു വീഴ്ച്ച വന്നപ്പോ കൈ തരാൻ ഒപ്പം ഉണ്ടായിരുന്ന ഒരാൾ പോലും ഇല്ലായിരുന്നു. നീ എനിക്ക് വേണ്ടി ഒരു സഹായം ചെയ്യാമോ…” അപേക്ഷപോലെ അച്ഛൻ ദേവനെ നോക്കി.
