“… ദേവു… ദേവു… കല്ലു… കല്ലു…” ആരെയും കാണാത്തതിനാൽ ചെറിയ ഭയത്തോടെയാണ് ഞാൻ വീട്ടിലേക്ക് കയറിയത്.
“…അച്ഛ…” ഇരുട്ടത്ത് സിറ്റൗട്ടിനു മൂലയിൽ പതുങ്ങി ഇരുന്ന കല്ലു കരഞ്ഞോണ്ട് ഓടി എന്റെ അടുത്തേക്ക് വന്നു.
“…എന്താടാ… എന്തിന മോള് കരയുന്നെ… അമ്മ എവിടെ….” ഓടി വന്ന കല്ലുവിനെ എടുത്ത് മാറോട് ചേർത്ത് ഞാൻ ചോദിച്ചു.
“… അച്ഛൻ എവിടായിരുന്നു… മോള് സ്കൂൾ വിട്ട് വന്നപ്പോ ആരെയും കണ്ടില്ല…” ഏങ്ങി ഏങ്ങി കല്ലു പറഞ്ഞു.
“… അച്ഛൻ കുറച്ചു തിരക്കിൽ പെട്ടുപോയി മോളെ. അമ്മ വന്നില്ലേ…”
“…ഞാൻ ഇവിടെ വന്നപ്പോ ആരും ഇല്ലായിരുന്നു. അമ്മയും വന്നില്ല. മോള് പേടിച്ചുപോയി…” കണ്ണീർ അടങ്ങാതെ കല്ലു അവളുടെ വിഷമങ്ങൾ പറഞ്ഞു.
“… പോട്ടെടാ. അച്ഛൻ വന്നില്ലേ വാ നമുക്ക് കുളിച്ച് കുപ്പായം മാറാം…”
കല്ലുവിനെ താഴെ വയ്ക്കാതെ തന്നെ ചെടി ചട്ടിയിൽ ഒളുപ്പിച്ചു വച്ച താക്കോൽ എടുത്ത് വീട് തുറന്ന് അകത്ത് കയറി. കല്ലുവിനെ കുളിപ്പിച്ച് കുപ്പായം മാറ്റി. ഉച്ച മുതൽ ഒന്നും കഴിക്കാത്തതിനാൽ പാവത്തിന് നല്ല വിശപ്പ് ഉണ്ടായിരുന്നു. അവൾക്ക് ആഹാരവും വാരികൊടുത്ത് കട്ടിലിൽ കൊണ്ട് കിടത്തി. കരഞ്ഞു തളർന്നത് കൊണ്ടാവാം അവൾ പെട്ടെന്ന് ഉറങ്ങി.
ഇന്നത്തെ കാര്യങ്ങൾ ആലോചിച്ചപ്പോ എനിക്ക് ആകെ വിഷമം തോന്നി. മണി 8.00 ആയിട്ടും ദേവു വീട്ടിൽ എത്തിയില്ല. സാധാരണ 6.00 മണിക്ക് മുമ്പേ എത്തുന്നത് ആയിരുന്നു.ഞാൻ ഓരോന്ന് ആലോചിച്ച് ഹാളിലെ ഡയനിംഗ് ടേബിളിൽ തന്നെ ഇരുന്നു.
