പന്ത്രണ്ട് വർഷം മുൻപ്, രക്തത്തിൽ കുളിച്ച അമലയെ സ്ട്രെച്ചറിൽ കിടത്തി ആദ്യമായി അങ്ങോട്ടേക്ക് ഓടിച്ചു കയറ്റിയ ആ ദൃശ്യം മാത്യുവിന്റെ കണ്ണുകളിൽ മിന്നിമറഞ്ഞു.
അതൊരു ആക്‌സിഡന്റ് കേസായിരുന്നു.
റോഡരികിൽ ചോര വാർന്നു കിടന്ന ആ പെൺകുട്ടിയെ ഹോസ്പിറ്റലിൽ എത്തിക്കുമ്പോൾ അവൾക്ക് ജീവനുണ്ടായിരുന്നു.
അന്ന് ആ സർജറി കൃത്യമായി ചെയ്തിരുന്നെങ്കിൽ അവൾ ഇന്നും ജീവനോടെ ഇരുന്നേനെ.
തന്റെ ദേഷ്യവും അശ്രദ്ധയും കൊണ്ട് അവളുടെ ശ്വാസം നിലച്ച ആ നിമിഷം…
ചൂടുള്ള ചായ ഗ്ലാസ് കയ്യിൽ ഇരിക്കുമ്പോഴും മാത്യുവിന്റെ വിരലുകൾ തണുത്തു മരവിച്ചിരുന്നു.
അയാൾ ആലോചിക്കുകയായിരുന്നു.. ഷാജിയേട്ടൻ ഇപ്പോൾ എവിടെയുണ്ടാകും? അയാൾ ചായ കുടിക്കാൻ ഇങ്ങോട്ടേക്ക് വരുമായിരിക്കും. പണ്ട് അവർ ഒരുമിച്ചിരുന്നാണ് ഇവിടെ നിന്ന് ചായ കുടിക്കാറുള്ളത്. ആ പഴയ അറ്റൻഡർക്ക് തന്നെ കാണുമ്പോൾ എന്ത് തോന്നും?
മാത്യു ഗ്ലാസിലെ ചായയുടെ ചൂടിലേക്ക് നോക്കി നിൽക്കുമ്പോഴാണ് ചായക്കടക്കാരൻ തന്റെ കൗതുകം പുറത്തെടുത്തത്.
”എവിടുന്നാ സാറേ… ഇത്ര രാവിലെ തന്നെ?”
ചായ അടിക്കുന്നതിനിടയിൽ അയാൾ മാത്യുവിനെ ഒന്ന് പാളി നോക്കി ചോദിച്ചു.
മാത്യു ഒന്ന് പതറി.
“ഞാൻ… ഞാൻ കുറച്ച് ദൂരെയുന്നാ…”
”ഓഹ്… എന്താ സാറേ കാര്യം? ഇവിടെ അടുത്തായി പുതിയൊരു ഹോസ്പിറ്റൽ വന്നതിൽ പിന്നെ ഇത്ര രാവിലെ ഇവിടെങ്ങും ആൾക്കാർ ഉണ്ടാവാറില്ല.
അടുത്തുള്ള ആളുകൾ മാത്രം വരും. സാറിനെ കണ്ടപ്പോ ഒന്ന് ചോദിച്ചെന്നേയുള്ളൂ.”
