അയാൾ ചായ ഗ്ലാസുകൾക്കിടയിൽ പതപ്പിക്കുമ്പോൾ മാത്യുവിനെ കൂടുതൽ അറിയാനുള്ള ആകാംക്ഷ പ്രകടിപ്പിച്ചു കൊണ്ടിരുന്നു.
മാത്യു ചായ പതുക്കെ ഊതിക്കുടിച്ചു കൊണ്ട് ചോദിച്ചു,
“ഞാൻ… ഞാൻ ഇവിടെത്തെ ഷാജിയേട്ടൻ… ഷാജിയേട്ടനെ കാണാൻ വന്നതായിരുന്നു. അങ്ങേര് ഇവിടെയില്ലേ? അറ്റൻഡർ ഷാജി…”
ചായക്കടക്കാരൻ ചായ ഗ്ലാസ് ബെഞ്ചിലേക്ക് വെച്ചു.
“ഓഹ്… ഷാജിയേട്ടനോ? ആ മൂപ്പർ ഇവിടെത്തന്നെയുണ്ട്. പക്ഷേ… ഇന്ന് അയാളുടെ കുടുംബത്തിലെ ഏതോ കല്യാണം ഉണ്ട്. കുറച്ച് ദൂരെയാ. അങ്ങേര് അതിന് പോയിരിക്കുകയാ… നാളെയേ വരുള്ളൂ എന്ന് പറഞ്ഞിരുന്നു.”
ഷാജിയേട്ടൻ അവിടെയില്ല എന്ന വാർത്ത കേട്ടപ്പോൾ മാത്യുവിന്റെ ഉള്ളിലൊരു മരവിപ്പ് പടർന്നു.
ഓർമ്മകളുടെ ഈ തീവ്രതയിൽ ഒരു പകൽ മുഴുവൻ തനിച്ച് ഇവിടെ കഴിയേണ്ടി വരുമെന്ന ചിന്ത അയാളെ അസ്വസ്ഥനാക്കി.
”എന്താ സാറേ… ഞാൻ വിളിക്കണോ? ”
കടക്കാരൻ ചോദിച്ചു.
”വേണ്ട… വിളിക്കണ്ട. ഞാൻ നേരിട്ട് കാണാൻ വന്നതാ. എന്തായാലും നാളെ കാണാം.”
മാത്യു പറഞ്ഞു.
”സാറേ… കഴിക്കാൻ എന്തെങ്കിലും എടുക്കട്ടെ?”
”ഏയ്… ഒന്നും വേണ്ട.”
മാത്യു ഒഴിഞ്ഞുമാറി.
“ഇവിടെ അടുത്ത് ഏതെങ്കിലും മുറി കിട്ടുമോ? താമസിക്കാൻ…”
കടക്കാരൻ ആശുപത്രിക്ക് അപ്പുറത്തെ വളവിലേക്ക് വിരൽ ചൂണ്ടി.
“ദേ സാറേ… ആ വളവ് തിരിഞ്ഞാൽ തന്നെ ഒരു ലോഡ്ജ് ഉണ്ട്. അവിടെ താമസിക്കാൻ സൗകര്യം ഉണ്ട്. മോശമില്ലാത്ത സ്ഥലമാ.”
