“ഇത് പറയാനാണോ അണ്ണൻ എന്നെ വീട്ടിലേക്ക് ക്ഷണിച്ചത്..?”
“ഇത് മാത്രം പറയാനല്ല മോളെ.” അണ്ണന്റെ കണ്ണുകളിൽ ചെറിയൊരു വാത്സല്യം പ്രകടമായി. ആദ്യമായി എന്നെ മോളെ എന്നും വിളിച്ചിരിക്കുന്നു. “ഞാനും മല്ലിയും നിന്നെ ഞങ്ങളുടെ കുടുംബ അംഗമായി കാണുന്നത് കൊണ്ടുമാണ് വീട്ടിലേക്ക് ക്ഷണിച്ചത്. നിന്നെ കാണുമ്പോ എനിക്ക് എന്റെ മരിച്ചുപോയ ഇരട്ട സഹോദരികളേയാണ് ഓര്‍മ വരുന്നത്. അവരെപ്പോലെ നീയും എന്റെ അനിയത്തിയാണ്. മല്ലിക്കും നിന്നെ ഭയങ്കര ഇഷ്ട്ടമാണ്. എപ്പോഴും നിന്നെക്കുറിച്ച് എന്തെങ്കിലുമൊക്കെ എന്നോട് പറയും. ശെരിക്കും നിന്റെ വരവും കാത്തിരിക്കുകയാണ് മല്ലി.” അധികം ചിരിക്കാത്ത സാമുവേല്‍ അണ്ണൻ സ്നേഹം നിറഞ്ഞ പുഞ്ചിരിയോടെ പറഞ്ഞു.
പുഞ്ചിരി കൂടാതെ സാമുവേല്‍ അണ്ണന്റെ കണ്ണില്‍ ഒരു നഷ്ടബോധവും ഞാൻ കണ്ടു. പാവം അണ്ണൻ, അനിലയും മിനിലയേയും ഇപ്പൊ വിചാരിച്ചിട്ടുണ്ടാവും.
“ഡാലിയ ഞങ്ങളുടെ വീട്ടില്‍ വരുമോ..?” അണ്ണൻ പ്രതീക്ഷയോടെ ചോദിച്ചു.
“ഞാൻ വരാം, അണ്ണാ.” വേഗം എന്റെ തീരുമാനം ഞാൻ അറിയിച്ചു. “എനിക്കും മല്ലി ചേച്ചിയെ കാണണം.. സംസാരിക്കണം.” ഞാനും എന്റെ താൽപര്യം അറിയിച്ചു. അപ്പൊ അണ്ണന്റെ മുഖത്ത് നല്ല തെളിച്ചമുണ്ടായി.
“സമ്മതിച്ചതിന് നന്ദി മോളെ. മല്ലിക്ക് ഒരുപാട് സന്തോഷമാകും. ശെരി, നിനക്ക് എന്റെ വീട്ടിലേക്കുള്ള വഴിയറിയില്ലല്ലോ. എന്റെ ഡ്യൂട്ടി എന്തായാലും കഴിഞ്ഞു. ഡാലിയ പുറത്തെ പാർക്കിംഗിൽ പത്തു മിനിറ്റ് വെയിറ്റ് ചെയ്താൽ ഇവിടത്തെ ചില കാര്യങ്ങൾ സെറ്റാക്കീട്ട് ഞാൻ വേഗം വരാം.”
