“അപ്പോ അവരാരും ജീവിച്ചിരിപ്പില്ല, അല്ലേ..?” ഞാൻ ചോദിച്ചിട്ട് വിറച്ചു. അണ്ണൻ അതിന്റെ മറുപടി പറഞ്ഞില്ല.
“ഓക്കെ അണ്ണാ….,” ഞാൻ എന്റെ ശ്വാസം ആഞ്ഞെടുത്തു. എന്നിട്ട് ഏറ്റവും പ്രധാനപ്പെട്ട ആ ചോദ്യവും ഞാൻ അണ്ണനോട് ചോദിക്കാൻ എന്റെ ഭയമടക്കി ധൈര്യം സംസാരിച്ചു.
പക്ഷേ പെട്ടന്ന് കണ്ണുനീര്‍ എനിക്ക് പൊട്ടി വന്നു. എങ്ങനെയോ അടക്കിപ്പിടിച്ചു കൊണ്ട് എങ്ങനെയോ ഞാൻ അണ്ണനോട് ചോദിച്ചു, “ഡെലിവറി സമയത്തുണ്ടായ രക്തസ്രവം മൂലമല്ല ഡെയ്സി മരിച്ചത്…. കുഞ്ഞമ്മ പ്ലാൻ ചെയ്ത് നടത്തിയ കൊലപാതകമല്ലായിരുന്നോ ഡെയ്സിയുടെ മരണം..?!”
എന്റെ ചോദ്യം കേട്ട് അണ്ണൻ ചാടി എഴുന്നേറ്റു. “ഇക്കാര്യം ആരാ നിന്നോട് പറഞ്ഞത്..?” കൂട്ടിലിട്ട കടുവയെ പോലെ അണ്ണൻ എന്നെ നോക്കി വിരണ്ടു.
മല്ലി ചേച്ചിയും അസ്വസ്ഥതയോടെ എന്നെ നോക്കി.
“വേഗം പറ ഡാലിയ, ആരാണ് നിന്നെ കോണ്ടാക്റ്റ് ചെയ്ത് ഇക്കാര്യം പറഞ്ഞത്..? കുഞ്ഞമ്മയാണോ..? ഏതെങ്കിലും ഗുണ്ടകളാണോ..? വേറെ ആരെങ്കിലുമാണോ..?” അണ്ണൻ വിരണ്ടു വന്ന് ഞാൻ ഇരിക്കുന്ന കസേരയുടെ രണ്ട് കൈയിലും കൈകൾ ഊന്നി മുഖം താഴ്തി എന്റെ മുഖത്തോട് അടുപ്പിച്ച് കൊണ്ട് ചോദിച്ചു.
അണ്ണൻ അങ്ങനെ ചെയ്തപ്പോ ഞാൻ ശെരിക്കും ഭയന്നുപോയി. എന്റെ മുഖം പിന്നോട്ട് ഞാൻ നീക്കി പിടിച്ചു.
“പറ ഡാലിയ, പേടിക്കാതെ എന്നോട് സത്യം പറ. ആരെങ്കിലും നിന്നെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയോ..? അതോ നിന്നെ പിന്തുടർന്ന് ആരെങ്കിലും നിന്നെ ഭീഷണിപ്പെടുത്തുകയാണോ..?”
