***************
രാത്രി ഒന്‍പത് മണിക്കാണ് ചേട്ടൻ വീട്ടിലേക്ക് വന്നത്. അതുവരെ ഞാൻ പേടിയോടെ ചേട്ടന്റെ റൂമിൽ തന്നെ കമ്പിളി മൂടി ബെഡ്ഡിൽ കിടപ്പായിരുന്നു.
ചേട്ടനെ കണ്ടതും ഞാൻ വേഗം കമ്പിളി മാറ്റി എഴുനേറ്റ് ബെഡ്ഡിൽ നിന്നും ചേട്ടന്റെ മേല്‍ എടുത്തു ചാടി.
ഉടനെ ചിരിച്ചുകൊണ്ട് ചേട്ടന്‍ എന്നെ ചേട്ടനോട് മുറുകെ ചേര്‍ത്തു പിടിച്ചു. ഞാൻ ചേട്ടന്റെ കാലില്‍ ചവിട്ടി നിന്നുകൊണ്ട് ചേട്ടന്റെ കക്ഷങ്ങൾക്കടിയിലൂടെ കൈകൾ കടത്തി ചേട്ടനെ മുറുകെ കെട്ടിപിടിച്ചു കൊണ്ട് നിന്നു.
എനിക്ക് ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല. കാരണം, വായ് തുറന്നാല്‍ ഞാൻ തീര്‍ച്ചയായും കരഞ്ഞു പോകും. അത് ചേട്ടന് വിഷമമാകും. അതുകൊണ്ട് ഞാൻ മിണ്ടാതെ നിന്നു.
എന്റെ അവസ്ഥ മനസിലായത് പോലെ ചേട്ടനും മിണ്ടാതെ കെട്ടിപിടിച്ചു കൊണ്ട് നിന്നു.
“ശെരി, ചേട്ടൻ വേഗം കുളിച്ചിട്ട് വാ, നമുക്ക് കഴിക്കാം.” ഒരുപാട് നേരം കഴിഞ്ഞ് എന്റെ സങ്കടം എല്ലാം മാറിയ മനസ്സിലെ ഭാരം ഒഴിഞ്ഞതും ഞാൻ പറഞ്ഞിട്ട് ചേട്ടനെ വിട്ടുമാറി.
എന്നിട്ട് ചേട്ടനെ നോക്കാതെ ഞാൻ കിച്ചണിലേക്ക് നടന്നു.
എല്ലാം തണുത്തു പോകുമെന്ന് അറിയാവുന്നത് കൊണ്ട് ഉച്ചക്ക് എനിക്ക് മാത്രമാണ് ഞാൻ ഫുഡ് ഉണ്ടാക്കി കഴിച്ചത്.
രാത്രി ചോറിനേക്കാൾ ചേട്ടന് ഇഷ്ട്ടം ചപ്പാത്തിയോ ദോശയോ ആണ്.. എനിക്കും അതൊക്കെ തന്നെയാ ഇഷ്ട്ടം. അതൊക്കെ പെട്ടന്ന് ഉണ്ടാക്കാനും കഴിയും.
ഞാൻ വേഗം മാവെടുത്ത് ദോശ ചുടാൻ തുടങ്ങി. ഒപ്പം, നേരത്തെ എല്ലാം അരിഞ്ഞ് റെഡിയാക്കി വച്ചിരുന്ന പച്ചക്കറികള്‍ എടുത്ത് സാമ്പാറും കുക്കറില്‍ വച്ചു. ഒടുവില്‍ അതൊക്കെ ഉണ്ടാക്കി കഴിഞ്ഞതും ഞങ്ങൾക്ക് രണ്ടുപേര്‍ക്കും ചേർത്ത് ഒരു ഡബിള്‍ ഓംലെറ്റ് കൂടി റെഡിയാക്കി കൊണ്ടിരുന്ന നേരം ചേട്ടൻ കിച്ചണിൽ വന്നു.
