അവൾ എന്റെ മുഖത്തേക്ക് നോക്കി. “ചേച്ചീ… എനിക്ക് എന്റെ നാട്ടിലേക്ക് പോണം. എന്റെ കൂട്ടുക്കാരൊക്കെ പരീക്ഷ കഴിഞ്ഞു സിനിമയ്ക്ക് പോകുമെന്ന് പറഞ്ഞതാ. അച്ഛൻ എന്തിനാ എന്നെ ഇങ്ങനെ ചെയ്തത്?”
ആ ചോദ്യത്തിന് മറുപടി നൽകാൻ എനിക്ക് കഴിഞ്ഞില്ല. മദ്യത്തിന് വേണ്ടി സ്വന്തം ചോരയെ വിൽക്കുന്ന അച്ഛന്മാരുള്ള ലോകമാണിതെന്ന് അവൾക്ക് എങ്ങനെ പറഞ്ഞു കൊടുക്കും? ഞാൻ ഓരോ ഉരുളയായി അവൾക്ക് ചോറ് നൽകി. അവളുടെ കണ്ണീർ ആ ചോറിലേക്ക് വീഴുന്നുണ്ടായിരുന്നു.
”സുരഭീ, നമ്മൾ വിചാരിക്കുന്നതുപോലെയല്ല ജീവിതം. ചിലപ്പോൾ നമ്മൾ ഇഷ്ടപ്പെടാത്ത വഴികളിലൂടെ നമുക്ക് നടക്കേണ്ടി വരും. പക്ഷേ ഉള്ളിലെ വെളിച്ചം അണയ്ക്കരുത്. നീ പഠിക്കണം, ഇവിടുത്തെ ഈ ഇരുട്ടിലും നിന്റെ മനസ്സിനെ നീ കാത്തുസൂക്ഷിക്കണം,” ഞാൻ അവളെ ആശ്വസിപ്പിച്ചു.
പെട്ടെന്ന് മായയുടെ വിസിൽ ശബ്ദം കേട്ടു. മാതമ്മ വരുന്നുണ്ട്! ഞാൻ പെട്ടെന്ന് പുറത്തിറങ്ങി. അന്ന് രാത്രി മാതമ്മ എന്നെ വിളപ്പിച്ചു.
”നീ ആ കൊച്ചിന്റെ അടുത്തേക്ക് പോയല്ലേ? സീതേ… നിനക്ക് ഇവിടെ നല്ല പരിഗണന കിട്ടുന്നുണ്ടെന്ന് വെച്ച് എന്റെ അധികാരത്തിൽ കയ്യിടാൻ നോക്കണ്ട. അവൾ എന്റെ ബിസിനസ് ആണ്. അവളെ പാകപ്പെടുത്തിയെടുക്കാൻ എനിക്കറിയാം. ഇനി നീ അവളെ കാണാൻ പോയാൽ നിനക്ക് കിട്ടുന്ന പണം ഞാൻ നിർത്തിവെക്കും. നിന്റെ അമ്മയ്ക്കും അനിയനും പിന്നെ ആര് കാശ് കൊടുക്കും?”
മാതമ്മയുടെ ആ ഭീഷണി എന്നെ നിശബ്ദയാക്കി. എന്റെ ഏക ലക്ഷ്യം എന്റെ കുടുംബമാണ്. പക്ഷേ, സുരഭിയെ കാണുമ്പോൾ തോന്നുന്ന ആ കുറ്റബോധം എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല.
അന്ന് രാത്രി എന്റെ മുറിയിലേക്ക് വന്നത് എപ്പോഴും മാന്യനായി നടിക്കുന്ന ഒരു മധ്യവയസ്കനായിരുന്നു. അയാൾ നഗരത്തിലെ ഒരു വലിയ വ്യാപാരിയാണ്. കുറെ നേരം അയാൾ തന്റെ കച്ചവടത്തിലെ ലാഭനഷ്ടങ്ങളെക്കുറിച്ച് സംസാരിച്ചു. പിന്നീട് അയാൾ എന്റെ കൈ പിടിച്ചു.
