എന്തൊരു മനുഷ്യനാണ് ഇയാൾ. എനിക്ക് ശെരിക്കും വെറുപ്പു തോന്നി.
സത്യത്തിൽ എനിക്ക് മനസ്സിലാക്കാൻ കഴിയാത്ത ഒരു കാര്യം ഉണ്ടായിരുന്നു : അവളെ ഇങ്ങോട്ട് കൊണ്ടുവരാന്‍ താല്പര്യമില്ലാതിരുന്ന അയാളുടെ ഇപ്പോഴത്തെ മനമാറ്റം, അതാണ് എനിക്ക് മനസ്സിലാവാത്തത്.
ഒരിക്കലും അവളെ ഇങ്ങോട്ട് കൊണ്ടുവരില്ലെന്ന് പറഞ്ഞ വ്യക്തിയായിരുന്നു അയാള്‍.
ഉം, എന്തെങ്കിലും ആവട്ടെ.
അന്നേരം ഒരു വാട്സാപ് കോൾ വന്നു. നെഷിധ ആയിരുന്നു.
എടുത്തതും അവളുടെ ആകാംഷ നിറഞ്ഞ ശബ്ദം പറഞ്ഞു,
‘ഏട്ടാ, പറയാൻ മറന്നു, കുറച്ച് മീനച്ചാർ അഞ്ചന ചേച്ചിയുടെ കൈയിൽ കൊടുത്തു വിട്ടിട്ടുണ്ട്’
അതു കേട്ടതും എനിക്ക് വായിൽ വെള്ളമൂറി. അവളുടെ സ്വരത്തില്‍ ആകാംഷ നിറഞ്ഞിരുന്നതിന്‍റെ കാരണം എനിക്ക് അറിയാമായിരുന്നു.
‘മോളാണോ മീനച്ചാർ തയാറാക്കിയത്?’ ഞാൻ ചോദിച്ചു.
‘ഞാൻ തന്നെ, കഴിച്ചു നോക്കീട്ട് എങ്ങനെ ഉണ്ടായിരുന്നെന്ന് പറയണേ ഏട്ടാ’ അവൾ സന്തോഷത്തോടെ ചിരിച്ചു.
‘താങ്ക്സ് മോളെ, നി എന്ത് ഉണ്ടാക്കിയാലും അത് നന്നായിരിക്കും എന്നറിയാം, എന്തായാലും ഞാൻ കഴിച്ചിട്ട് പറയാം’
ഞങ്ങളുടെ വീട്ടില്‍ നിന്നും 50 കിലോമീറ്ററിലധികം ദൂരമുണ്ട് അഞ്ചന ചേച്ചിയുടെ വീട്ടിലേക്ക് പോകാൻ.
അഞ്ചന ചേച്ചിയും നെഷിധയും എപ്പോഴോ ഉറ്റ സുഹൃത്തുക്കളായി മാറിയിരുന്നു. നാലഞ്ച് വട്ടം അഞ്ചന ചേച്ചി ഞങ്ങളുടെ വീട്ടില്‍ വന്നിട്ടുണ്ട്. പക്ഷേ അപ്പോഴൊന്നും ഞാൻ നാട്ടില്‍ ഇല്ലായിരുന്നു. അതുപോലെ എന്റെ അമ്മയും എന്റെ സഹോദരങ്ങളും രണ്ടു തവണ അവളുടെ വീട്ടിലും പോയിട്ടുണ്ട്.
എന്റെ അച്ഛൻ മരിച്ച അതേ ദിവസം ചേച്ചിയുടെ വല്യമ്മയും ക്യാൻസർ കാരണം മരിച്ചു പോയിരുന്നു. അതുകൊണ്ട് ചേച്ചിക്ക് വരാൻ കഴിഞ്ഞിരുന്നില്ല.
ഇനി ഞാൻ നാട്ടില്‍ പോകുമ്പോൾ അവളുടെ വീട്ടില്‍ ഒരുമിച്ച് പോകാമെന്ന് അമ്മ കഴിഞ്ഞ ആഴ്ച എന്നോട് പറഞ്ഞതാ. പക്ഷേ ഇപ്പോൾ ചേച്ചിയാണ് ദുബായില്‍ വരുന്നത്.
‘എന്ന ശരി മോളെ, ഞാൻ വെക്കുവാ’ എന്റെ ഫോണിൽ അഞ്ചന ചേച്ചിയുടെ മെസേജ് വന്നത് കണ്ടിട്ട് ഞാൻ പറഞ്ഞു.
