“വലതുകാൽ വെച്ച് അകത്തേക്ക് കയറിക്കോളൂ മോളെ…”
അമ്മ സ്നേഹത്തോടെ പറഞ്ഞു.
ചേച്ചി കത്തിച്ച നിലവിളക്ക് അവളുടെ കയ്യിലേക്ക് വെച്ചുകൊടുത്തു. അവൾ ആ വിളക്കും പിടിച്ച്, വലതുകാൽ വെച്ച് എന്റെ വീടിന്റെ ഉമ്മറത്തേക്ക് കയറി. കൂടെ ഞാനും. അവളുടെ സൗന്ദര്യത്തെ ചൊല്ലിയുള്ള കുശുകുശുപ്പ് കേട്ടപ്പോൾ ചെറിയ അഹങ്കാരമൊന്നുമല്ല എനിക്ക് തോന്നിയത്…
മുറ്റത്ത് നിന്നിരുന്ന കിരണും ഗിരിയേട്ടനും അജുവുമൊക്കെ ആ സമയത്ത് എന്നെ നോക്കി എന്തൊക്കെയോ കളിയാക്കുന്നുണ്ടായിരുന്നു.
ഗിരിയേട്ടനാണെങ്കിൽ ഇടയ്ക്ക് എന്റെ ചേച്ചിയെ നോക്കി സൈറ്റ് അടിക്കുന്നതും ഞാൻ കണ്ടു.
നേരെ പൂജാമുറിയിൽ കൊണ്ടുപോയി വിളക്കുവെച്ച ശേഷം, ഹാളിലിട്ടിരുന്ന വലിയ സോഫയിലേക്ക് ഞങ്ങളെ ഇരുത്തി. പിന്നെ പതിവ് ചടങ്ങുകൾ തുടങ്ങി. ഏട്ടത്തി ഒരു ഗ്ലാസ്സ് പാലും ഒരു പഴവുമായി വന്നു. ആദ്യം പകുതി പാൽ ഞാൻ കുടിച്ചിട്ട് ബാക്കി അവൾക്ക് കൊടുക്കാൻ പറഞ്ഞു. ഞാൻ പതുക്കെ ഗ്ലാസ്സ് അവളുടെ ചുണ്ടിനോട് ചേർത്തു. അവൾ എന്നെ ഒന്ന് രൂക്ഷമായി നോക്കിയിട്ട് ഒരു കവിൾ കുടിച്ചു.
ആ നോട്ടം കണ്ടപ്പോൾ തന്നെ ഞാൻ ബാക്കി പാലും വേഗം വിഴുങ്ങി ഗ്ലാസ്സ് താഴെ വെച്ചു.
പിന്നെ ബന്ധുക്കളുടെ വകയായി ഓരോരുത്തരായി വന്ന് പരിചയപ്പെടലും, കുശലാന്വേഷണങ്ങളുമായിരുന്നു. ഇതിനിടയിലും അവൾ ഒരു റോബോട്ടിനെപ്പോലെ ഇരിക്കുകയാണ്. ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ ഒരു മൂളൽ, അല്ലെങ്കിൽ തലയാട്ടൽ. അത്ര തന്നെ.
പതുക്കെപ്പതുക്കെ എനിക്ക് ശരിക്കും ടെൻഷൻ ആകാൻ തുടങ്ങി. എന്താണിവൾക്കിത്ര ഗൗരവം? ഈ കല്യാണത്തിന് ഇവൾക്ക് തീരെ താല്പര്യമില്ലായിരുന്നോ? അല്ല, താല്പര്യമില്ലെങ്കിൽ അവളത് നേരത്തെ പറയേണ്ടതല്ലേ. ഇനി ഈ ഹെവി ഡ്രസ്സും മാലയും ഇട്ട് മണിക്കൂറുകളായി ഇരിക്കുന്നതിന്റെ ക്ഷീണവും ദേഷ്യവുമാണോ?
