ആ വലിയ മൽപ്പിടുത്തത്തിൽ അവൻ അവൾക്ക് നൽകിയ മുറിവുകളും പാടുകളും അത്രയും ആ രക്തപാനത്തിൽ പൂർണ്ണമായും മാഞ്ഞുപോയിരുന്നു. അവളുടെ ചർമ്മവും സൗന്ദര്യവും പതിവിലും മൃദുവായി.
ജീവിതത്തിൽ ആദ്യമായി തന്നെ തല്ലിയവനെ അവൾ നോക്കി. അവൾ നൽകിയ നഖപ്പാടുകളിലും കഴുത്തിലെ മുറിവിലും ചോരയൊലിപ്പിച്ച് അബോധാവസ്ഥയിൽ കിടക്കുകയാണവൻ. കുറച്ചു മുൻപ് വരെ പച്ചയ്ക്ക് കൊന്നുതിന്നാൻ തോന്നിയ ആ മനുഷ്യനോട് ഇപ്പോൾ തനിക്ക് യാതൊരു ദേഷ്യവുമില്ലല്ലോ എന്ന് അവൾ അത്ഭുതപ്പെട്ടു.
അവനെ ഏത് അർത്ഥത്തിലാണ് ഇപ്പോൾ താൻ നോക്കിനിൽക്കുന്നതെന്ന് അവൾക്ക് തന്നെ മനസ്സിലാകുന്നുണ്ടായിരുന്നില്ല.
പക്ഷേ, പെട്ടെന്നാണ് അവൻ ചെയ്ത കാര്യങ്ങളും, തന്നെ വിളിച്ച ആ മോശമായ തെറികളും അവളുടെ മനസ്സിലേക്ക് വീണ്ടും അരിച്ചെത്തിയത്. ഒരു സ്ത്രീയാണെന്ന് പോലും നോക്കാതെ അവൻ എന്തൊക്കെയാണ് തന്നോട് ചെയ്തത്! അവളുടെ കണ്ണുകൾ വീണ്ടും ചുവന്നു. അവൾ പെട്ടെന്ന് അവന്റെ അരികിലിരുന്ന്, തന്റെ രണ്ട് കൈകൾ കൊണ്ടും ആ കഴുത്തിൽ സർവ്വ ശക്തിയുമെടുത്ത് ഞെരിക്കാൻ തുടങ്ങി.
എന്നാൽ ആ പ്രവൃത്തി അവൾക്ക് കൂടുതൽ നേരം തുടരാൻ കഴിഞ്ഞില്ല. അവളുടെ കൈകൾ വിറച്ചു, പിടി അയഞ്ഞു. എന്തോ ഒരു വികാരം അവളെ തടയുന്നതുപോലെ. അവൾ അവനിലേക്ക് കുനിഞ്ഞു. അവളുടെ കൂർത്ത പല്ലുകളും നഖങ്ങളും അവനിൽ ഉണ്ടാക്കിയ ആഴത്തിലുള്ള മുറിവുകൾ മുഴുവൻ അവൾ തന്റെ നാവുകൊണ്ട് പതുക്കെ നക്കിത്തുടച്ചു. അവളുടെ ഉമിനീർ സ്പർശിച്ചതും ആ വലിയ മുറിവുകളെല്ലാം അത്ഭുതകരമായി കരിഞ്ഞുണങ്ങി, യാതൊരു പാടുമില്ലാതെ പൂർണ്ണമായും സുഖപ്പെട്ടു.
