മനസ്സിനെ എത്ര ശാന്തമാക്കാൻ ശ്രമിച്ചിട്ടും സാധിക്കുന്നില്ല. രണ്ട് ദിവസമായി നൂറയും തന്നോട് സംസാരിക്കുന്നില്ല. പിണങ്ങി മുഖം വീർപ്പിച്ചു നടക്കുകയാണ്. കാരണം എലിസബത്തിന്റെ കാര്യം അവളിൽ നിന്ന് മറച്ചു പിടിച്ചു. പിന്നെ രമ്യ വെറുമൊരു സ്റ്റാഫ് ആയിട്ടും അടുത്ത സുഹൃത്തിനെ പോലെ സ്വാതന്ത്ര്യസത്തോടെ തന്റെ റൂമിൽ വന്നു പോകുന്നു.
നൂറ ഇല്ലാത്ത സമയങ്ങളിൽ ഒരു പെണ്ണും എന്റെ കൂടെ ഉണ്ടാവരുത് എന്നാണ് അവളുടെ ആഗ്രഹം. ലോകത്തുള്ള എല്ലാ കാമുകിമാരിലും ഒരു ശാരിക അലിഞ്ഞു കിടപ്പുണ്ടെന്ന് വാഹിദ് ചിന്തിച്ചു. അതിൽ എലിസബത്ത് മാത്രം വ്യത്യസ്തമായി തിളങ്ങി നിൽക്കുന്നു. അവൾക്ക് തന്റെ ഹൃദയത്തിൽ ആത്മാർത്ഥമായി ഒരു സ്ഥാനം വേണം എന്നേ ഉണ്ടായിരുന്നുള്ളൂ. ഒരിക്കലും ഒന്നിനും വാശി പിടിച്ചില്ല.
ലോകത്തിന്റെ ഏതെങ്കിലും മൂലയിൽ തന്നെ സ്നേഹിച്ചു തന്റെ കുഞ്ഞിനേയും പോറ്റിവളർത്തി ആരുമറിയാതെ ജീവിക്കണം എന്നൊരു ആഗ്രഹം മാത്രം എപ്പോഴോ തന്റെ അരക്കെട്ടിൽ തടവിക്കൊണ്ട് കിടക്കുമ്പോൾ അവൾ പറഞ്ഞിരുന്നത് വാഹിദിന് ഓർമ്മ വന്നു.
വിൻസെന്റ്.!
ജീവിതത്തിൽ തനിക്ക് പ്രിയപ്പെട്ടവർ മാത്രം സന്തോഷത്തോടെ ജീവിച്ചാൽ മതി എന്ന് ചിന്തിക്കുന്ന മൃഗം. ജീവിക്കാൻ ഒട്ടും അർഹതയില്ലാത്ത മനുഷ്യ മൃഗം. ലോകത്ത് എല്ലാവർക്കും ജീവിക്കാനുള്ള സ്വാതന്ത്ര്യം തുല്യമാണെന്ന് ബോധ്യമില്ലാത്ത അഹങ്കാരം പേറി ജീവിക്കുന്ന ആ മനുഷ്യനാണ് ആ പാവത്തിനെ തന്റെ നിലനിൽപിന് വേണ്ടിമാത്രം ഇത്ര ഭീകരമായി കൊന്നുതള്ളിയത്. മൃഗങ്ങൾ മനുഷ്യർക്കിടയിൽ യഥേഷ്ടം വിഹരിച്ചു കൂട, അതിൽ അപകടം ഒളിഞ്ഞിരിപ്പുണ്ട്.
