അദ്ധ്യായം 22
അനന്തതയിലേക്ക് നീണ്ടു പോകുന്ന വൃത്തിയുള്ള കറുത്ത റോഡ് വിദൂരതയിൽ ഒരു പൊട്ടുപോലെ അവസാനിക്കുന്നു. ഇരു ഭാഗത്തും ഉച്ചവെയിലിൽ തെളിഞ്ഞു നിൽക്കുന്ന മണൽ കൂമ്പാരങ്ങൾ ഊഷരമായ വന്യതയോടെ വിശാലമായി സ്വർണ്ണക്കടല് പോലെ പരന്നു കിടക്കുന്നു.
വിൻസെന്റിന്റെ കൂടെ വണ്ടിയിലിരുന്നു താൻ മുമ്പ് സഞ്ചരിച്ചിരുന്ന പാതയിലൂടെ വീണ്ടും സഞ്ചസരിക്കുമ്പോൾ ജോർജ് ആ വരണ്ട മണൽ തടങ്ങളിലേക്ക് നോക്കിക്കൊണ്ടിരുന്നു. അത്ര താത്പര്യമുണ്ടായിട്ടല്ല ആ യാത്ര എന്ന് അയാളുടെ മുഖഭാവത്തിൽ നിന്ന് വ്യക്തമാണ്. കാരണം മറ്റൊന്നുമല്ല, ഒരു പീറ പെണ്ണിനെ പേടിച്ച് ഒരുകോടി രൂപയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ക്യാഷ് കൊടുത്തത് ആൽബിയും വിൻസെന്റും ആണെങ്കിലും അത് തന്റെ കൂടി പണമാണെന്ന് അയാൾ വിശ്വസിക്കുന്നുണ്ട്. വിൻസെന്റിന്റെ പണം തന്റെ മകൾക്ക് കൂടി അവകാശപ്പെട്ടതാണ്.
ആൽബിയാണെങ്കിൽ തന്റെ മകനും. കളിക്കാൻ വേണ്ടി വച്ചോണ്ടിരിക്കുന്ന പെണ്ണിനെ കൈകാര്യം ചെയ്യാൻ അറിയാത്ത വിഡ്ഢികൾ. എന്നിട്ട് ആ പണം നഷ്ടപ്പെടാൻ ഏത് പെണ്ണാണോ കാരണമായത് അങ്ങോട്ട് തന്നെ പോകേണ്ടി വന്നു. എലിസബത്തിനെ പാർപ്പിച്ചിരുന്ന ഒട്ടകപ്പന്തിയിലേക്ക്. പക്ഷേ അവൾ തനിച്ചല്ല, കൂടെ വാഹിദിന്റെ കാമുകിയും കൂടെയുണ്ടാവും എന്ന് കേട്ടപ്പോൾ തന്റെ തലയിൽ ഉദിച്ച ബുദ്ധിയാണ് നിലവിളിച്ചാൽ കേൾക്കാൻ ആരുമില്ലാത്ത ഒരിടത്തായിരിക്കണം ഈ കണ്ടുമുട്ടലും മൊബൈൽ കൈമാറ്റവും.
“അങ്കിൾ, എനിക്ക് ചെറിയ ടെൻഷൻ ഉണ്ട് കേട്ടോ. ഇത് ആ വാഹിദ് അറിഞ്ഞുകൊണ്ടുള്ള കളി ആവുമോ എന്നൊരു സംശയം.” കാർ ഡ്രൈവ് ചെയ്യുന്നതിൽ ശ്രദ്ധിച്ചു കൊണ്ട് വിൻസെന്റ് സംശയം പ്രകടിപ്പിച്ചു. റോഡിൽ വല്ലപ്പോഴും കടന്നു പോകുന്ന വാഹങ്ങൾ മാത്രമേയുള്ളൂ. പേരറിയാത്ത ഏതൊക്കെയോ വിദൂര ഗ്രാമങ്ങളിലേക്ക് നീണ്ടുപോകുന്ന പാത.
