ഒരു മണിക്കൂറോളം കാത്തിരുന്നിട്ട് മുഷിഞ്ഞു തുടങ്ങിയപ്പോൾ ജോർജ് കുപ്പിയെടുത്തു രണ്ട് ഗ്ലാസിലേക്ക് മദ്യം പകർന്നു ഒരു ഗ്ലാസ് വിൻസെന്റിന് നീട്ടി. വാങ്ങികൊണ്ട് വന്നിരുന്ന ഭക്ഷണവും എടുത്ത് കഴിക്കാനായി തുറന്നു വച്ചു. ഒട്ടകത്തിന്റെയും ആടിന്റെയും ഇനിയും വിട്ടൊഴിഞ്ഞു പോയിട്ടില്ലാത്ത ചൂരും ആളൊഴിഞ്ഞ കൂടാരത്തിലെ അന്തരീക്ഷത്തിൽ കെട്ടിക്കിടന്ന മഞ്ഞ് കണങ്ങളിൽ തങ്ങി നിന്ന മുഷിഞ്ഞ വസ്ത്രങ്ങളുടെ ഗന്ധവും അവർക്ക് വിമ്മിഷ്ടമുണ്ടാക്കി.
വിൻസെന്റ് കൂടാരത്തിന്റെ മുൻവശത്തെ ശീല ഉയർത്തി വച്ചു കുറച്ചു കാറ്റും വെളിച്ചവും അകത്തേക്ക് കടക്കാൻ വഴിയൊരുക്കി. രണ്ട് പേരും ഭക്ഷണത്തിനൊപ്പം ആ മദ്യം മുഴുവൻ കുടിച്ചു തീർത്തു. തലയിലേക്ക് ലഹരിയുടെ വേരുകൾ പടർന്നു കയറിയപ്പോൾ അത്രനേരവും ചിന്തകളിൽ തങ്ങിനിന്നിരുന്ന ഉത്കണ്ഠ നേർത്തു വരികയും പ്രതികാരത്തിന്റെ പെരുപ്പ് മദ്യലഹരിയോടൊപ്പം നുരഞ്ഞു കയറുകയും ചെയ്തു.
മരുഭൂയിൽ ഉച്ചക്കാറ്റ് വീശിക്കൊണ്ടിരുന്നു. വെയിലിനു ശിശിര കാലത്തിന്റെ ചെറിയ ശൈത്യമുണ്ടെങ്കിലും നല്ല ചൂടുണ്ടായിരുന്നു. മണൽ തരികൾ ശക്തമല്ലാതെ കാറ്റിനോപ്പം പാറിപ്പോകുന്നത് കാണാൻ നല്ല ഭംഗിയുണ്ടെന്നു രണ്ടുപേർക്കും തോന്നി. ഇടക്കിടക്ക് വീശുന്ന അധികം ശക്തിയില്ലാത്ത കാറ്റിലേക്ക് ഉയർന്നു പൊങ്ങി പറക്കുന്ന മണൽ തരികളിലേക്ക് നോക്കി അവർ ഇരുന്നു.
അതിനിടയിൽ ജോർജ് അടുത്ത ബോട്ടിൽ തുറന്ന് രണ്ടുപേർക്കും ഓരോ പെഗ്ഗ് കൂടി ഒഴിച്ചു മുന്നിൽ വച്ചു. കുറച്ചു നേരം കഴിഞ്ഞപ്പോൾ ഒരു വാഹനം പൊടിപടലങ്ങൾ പറത്തിക്കൊണ്ട് അവരുടെ വാഹനത്തിന്റെ സമീപത്തു വന്നു നിന്നു. വിൻസെന്റും ജോർജും ഉത്കണ്ഠയോടെ വാഹനത്തിന്റെ സീറ്റിലേക്ക് തന്നെ നോക്കികൊണ്ട് അതേ ഇരിപ്പ് തുടർന്നു. പൊടിപടലം അടങ്ങിയപ്പോൾ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന രമ്യയെ അവർ കണ്ടു. ജോർജിന്റെ കണ്ണിൽ ഒരു തീനാളം മിന്നി മറഞ്ഞു.
