“ഇനിയെപ്പോഴാ സാർ ഇങ്ങോട്ട്.”? സുധീർ ചോദിച്ചു.
“ഇനി ഈ കാര്യവുമായി ബന്ധപ്പെട്ട് ഇങ്ങോട്ടില്ല സുധീർ. എന്റേതല്ലാത്ത ഒരിടത്തേക്ക് ഞാനെങ്ങനെ വരും.” വാഹിദ് ചെറിയ പുഞ്ചിരി ചുണ്ടിൽ വരുത്തി പറഞ്ഞു.
“സാറിന്റെത് മാത്രമായി ഒരു കാര്യം ഇവിടെയല്ലേ. അതും വേണ്ടന്ന് വച്ചിട്ടാണോ യാത്ര.” ജാസ്മിൻ ചോദിച്ചിട്ട് നൂറയുടെ മുതുകിൽ തടവി.
“എന്നെ വേണ്ടെന്ന് വച്ചിട്ട് പിണങ്ങി പോയതല്ലേ. അപ്പൊ പിന്നെ എനിക്ക് ആ കാര്യത്തിൽ എന്ത് പറയാൻ പറ്റും.” വാഹിദ് സങ്കട ഭാവത്തിൽ പറഞ്ഞു.
പെട്ടന്ന് നൂറയിൽ ഒരു തേങ്ങൽ ഉയർന്നു. മൂക്ക് ചീറ്റിക്കൊണ്ട് അവൾ എന്തോ പറയാൻ ശ്രമിച്ചു വേണ്ടന്ന് വച്ചു.
“കണ്ടില്ലേ, അവൾക്ക് സംസാരിക്കാൻ പോലും താത്പര്യം ഇല്ല.” വാഹിദ് എല്ലാവരോടുമായിട്ടേന്നോണം പറഞ്ഞു.
“പോടാ പട്ടീ. ” നൂറയിൽ നിന്നൊരു പൊട്ടിക്കരച്ചിൽ ചീറിവന്നു. അവൾ മുന്നോട്ട് ആഞ്ഞു വാഹിദിനെ കെട്ടിപ്പിടിച്ചു കരഞ്ഞു. എല്ലാവരും ചിരിച്ചു. ഒടുവിൽ അവരോട് യാത്ര പറഞ്ഞു രമ്യയും വാഹിദും എയർപോർട്ട്ന്റെ അകത്തേക്ക് നടന്നുനീങ്ങി. ടിക്കറ്റ് കൗണ്ടറിലേക്കുള്ള തിരക്കിലേക്ക് കയറുമ്പോൾ വാഹിദ് ഒന്നുകൂടി തിരിഞ്ഞു നോക്കി. ഗ്ലാസ് ചുമരിനപ്പുറം മഴനനഞ്ഞ മുല്ലപ്പൂ പോലെ നൂറ അവനെത്തന്നെ നോക്കികൊണ്ട് നിശ്ചലം നിൽപ്പുണ്ടായിരുന്നു.
-അവസാനിച്ചു-
