“എലിസബത്ത്ന്റെ ബോഡി നാട്ടിലെത്തി അടക്കം ചെയ്തിട്ട് നാല് ദിവസമേ ആയുള്ളൂ. എന്റെ മനസ്സ് അവളിൽ നിന്ന് വിട്ടു മാറിയില്ല ഇതുവരെ. എനിക്ക് വല്ലാത്തൊരു നഷ്ടബോധം പോലെ തോന്നുന്നു.” വാഹിദ് രമ്യയെ നോക്കി.
“സാർ, എന്താണിങ്ങനെ. ഓരോ മനുഷ്യരും അവരുടെ ജീവിതത്തിൽ കുടുങ്ങിക്കിടക്കുവല്ലേ. എന്തിന് സന്തോഷം കെടുത്തുന്ന ഭൂതകാലത്തിൽ ജീവിക്കുന്നു? നമുക്ക് വിശാലമായ ഈ ലോകത്ത് ഒരുപാട് കാര്യങ്ങൾ ബാക്കികിടക്കുവല്ലേ. അവർ പോയി, നമ്മുടെ ഓർമ്മകളിൽ ഇനി ജീവിക്കും. അത്രയേ പാടുള്ളൂ.” രമ്യ അവന്റെ കൈയിൽ സ്പർശിച്ചു കൊണ്ട് അത് പറഞ്ഞപ്പോൾ വാഹിദ് മറുപടി ഒന്നും പറഞ്ഞില്ല.
ശാരികയുടെ മരണം തേടി വന്നതാണ് താൻ. എന്നിട്ടിപ്പോൾ തന്റെ ജീവിതം എവിടെയാണ് കുടുങ്ങിക്കിടക്കുന്നത് എന്ന് അന്വേഷിച്ചിറങ്ങിയ താൻ ആ ഉദ്ദേശം തന്നെ മറന്നത് പോലെയായിരിക്കുന്നു. ശാരികയുടെ സ്ഥാനത്ത് എലിസബത്തിന്റ മുഖമാണിപ്പോൾ. ജീവിതം എത്ര വിചിത്രമാണ്. ഓരോ അനുഭവങ്ങളും എത്ര എളുപ്പമാണ് മറ്റൊരനുഭവത്തിലൂടെ മറന്ന് അന്യമായിപ്പോകുന്നത്. അവൻ ആലോചനയിൽ മുഴുകി.
“സാറിനി അധിക നാൾ ഇവിടെ നിൽക്കില്ലെന്ന് എനിക്ക് അറിയാം. നൂറമാം സാറിനെയും കൂട്ടി പുതിയ കമ്പനി പ്ലാൻ ചെയ്യുന്നുണ്ടെന്ന് കേട്ടിരുന്നു. പക്ഷേ സാറിനി ഇവിടെ ഉണ്ടാകുമോ എന്ന് എനിക്ക് ഉറപ്പില്ല.” രമ്യ പുറം തിരിഞ്ഞ് ബാൽക്കണിയുടെ കൈവരിയിൽ ചാരി കൈകൾ മാറിൽ കെട്ടി നിന്ന് കൊണ്ട് പറഞ്ഞു. വാഹിദ് അമ്പരന്ന് പോയി. നാട്ടിലേക്ക് തിരികെ പോകുന്നത് ചിന്തിക്കാൻ തുടങ്ങിയിട്ട് മൂന്നുനാല് ദിവസങ്ങളായി. ഇവിടെ മടുത്തു തുടങ്ങിയിരിക്കുന്നു.
