നിറമുള്ള നിഴലുകൾ [ഋഷി] 421

പിന്നെയും ആറുമാസങ്ങൾ…ഞങ്ങളുടെ ജീവിതത്തിലെ വസന്തകാലം. ചേച്ചിയെ വീട്ടിലേക്ക് ക്ഷണിച്ച് അമ്മാവനെ പരിചയപ്പെടുത്തി.. എന്തു പറയാനാണ്! രണ്ടും ഭയങ്കര കൂട്ടായി. എന്റെ കുറ്റം പറയുന്നതാണ് പ്രധാന ഹോബി. എന്തു ചെയ്യും?

ചേച്ചിയെന്റെ മടിയിലിരുന്നാലും അമ്മാവനൊരു പ്രശ്നവുമില്ലായിരുന്നു… തീവ്രമായ അടുപ്പത്തിന്റെ നാളുകളായിരുന്നു…

വെള്ളിടി പോലെയാണ് ദേവൻ മേനോന്റെ സ്റ്റ്രോക്കിന്റെ വാർത്ത വന്നുവീണത്. ഒരു വശം മുഴുവനും തളർന്നുപോയി. ചേച്ചിക്കു സംശയമൊന്നുമില്ലായിരുന്നു. ജോലി രാജിവെച്ച് കോഴിക്കോട്ടേക്കു പോയി. പൊട്ടിക്കരഞ്ഞുകൊണ്ടാണ് ചേച്ചിയെന്നോടു വിടപറഞ്ഞത്. ഇനിയൊരു കൂടിക്കാഴ്ച ഉണ്ടാവില്ലെന്ന് ഞങ്ങൾക്കറിയാമായിരുന്നു..

നിന്നെ ഒരുവട്ടം കണ്ടാൽ… നിന്റെയൊച്ച കേട്ടാൽ…ഞാൻ തളർന്നു പോവും മോനേ… പിന്നെ നിന്റെയടുത്തേക്കു വന്നില്ലെങ്കിൽ ഈ ചേച്ചി മരിച്ചുപോവുമെടാ… കണ്ണീരിന്റെ തിരശ്ശീലയിലൂടെയാണ് ചേച്ചി എനിക്ക് തരാൻ അമ്മാവനെയേൽപ്പിച്ച കത്തിലെ വരികൾ ഞാൻ വായിച്ചത്.

പിന്നീട് ഞങ്ങളൊരിക്കലും കണ്ടിട്ടില്ല… സംസാരിച്ചിട്ടില്ല…. ഏതെങ്കിലും തരത്തിലുള്ള ഒരു കോൺടാക്റ്റുമില്ലായിരുന്നു.

അപ്പോഴേക്കും ആരോഗ്യമിത്തിരി മെച്ചപ്പെട്ട അമ്മാവനും പിന്നെ ചന്ദ്രേട്ടനും കൂടിയാണ് വിഷാദത്തിലേക്ക് താണുകൊണ്ടിരുന്ന എന്നെ കൈപിടിച്ചുയർത്തിയത്.

ബിസിനസ് എല്ലാം ശ്രീനിയേയും എന്റെ പച്ചക്കറി സംരഭത്തിന്റെ സഹായിയേയുമേൽപ്പിച്ചു. അമ്മാവന്റെ നിർബ്ബന്ധം കൊണ്ടാണ് ആറു മാസമെടുത്ത് നാഷനൽ ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരാൻ തയ്യാറെടുത്തത്. അതു കാണുന്നതിനു മുൻപ് പുള്ളി പോയി. ആർക്കുമറിയാത്ത നല്ല കാശുണ്ടായിരുന്നു കെഴവന്റെ കയ്യിൽ. അതെനിക്കെഴുതി വെച്ചിരുന്നു.

വസുന്ധര പറഞ്ഞിരുന്നു…നിന്നെ…നിന്നെ പഠിക്കാൻ വിടണമെന്ന്… പോവുന്നതിനു മുൻപ് അമ്മാവനക്കാര്യം പങ്കുവെച്ചിരുന്നു..

ഡിസൈനിലുള്ള ഉറങ്ങിക്കിടന്ന വാസന അഹമ്മദാബാദിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് തേച്ചു തിളക്കിയെടുത്തു…ഇപ്പോൾ അറിയപ്പെടുന്ന ഒരിൻഡസ്റ്റ്രിയൽ ഡിസൈനറാണ്. ഇറ്റലിയിൽ പോയി മൂന്നു വർഷം പണിയെടുത്തെങ്കിലും നാടിന്റെ വിളി അവഗണിക്കാനായില്ല. പിന്നെ ഇൻസ്റ്റിറ്റ്യൂട്ടിൽ എന്റെ പ്രൊഫസറായിരുന്ന ബസീൻ സ്വന്തമായി തുടങ്ങുന്ന സ്റ്റാർട്ടപ്പിൽ പങ്കുചേരുന്നോ എന്നു ചോദിച്ചപ്പോൾ രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല.

കോഴിക്കോട്ടിറങ്ങിയപ്പോൾ ശ്രീനിയുണ്ടായിരുന്നു. ചന്ദ്രേട്ടൻ ആന്റീടെ തറവാട്ടിലുണ്ട്. നമുക്ക് ഹോട്ടലിലേക്കു പോവാം. ഒന്നു ഫ്രഷായി എന്തേലും കഴിച്ചിട്ടു പോവാം.. അവനെന്റെ കൈകളിൽ പിടിച്ചു.

തടിയനു വയറുതന്നെ കാര്യം… ഞാനവന്റെ തോളത്തൊരിടി കൊടുത്തു. അവൻ പതിവു ചിരി പാസ്സാക്കി. എന്നാലും അവൻ പറയുന്നതിൽ കാര്യമുണ്ടെന്നറിയാമായിരുന്നു. നല്ല ക്ഷീണമുണ്ടായിരുന്നു.

തറവാട്ടിൽ ചെന്നുകയറിയപ്പോൾ ചന്ദ്രേട്ടൻ അടുത്തു വന്നു. ചേച്ചിയെ കിടത്തിയിരുന്ന അകത്തളത്തിലേക്കു ചെന്നു. ഭസ്മവും സാമ്പ്രാണിയും ഇടകലർന്ന സുഗന്ധം.. കോടിത്തുണി പുതച്ച ചേച്ചി കിടക്കുന്നു. ചുറ്റിലും ഭസ്മം വിതറിയിട്ടുണ്ട്. നിശ്ശബ്ദരായി ചുറ്റിലും ചിലർ.. വയ്യാതെ കസേരയിലിരുന്ന റോഷ്നിയുടെ അമ്മയെക്കണ്ടു. അടുത്തു തന്നെ അവളും. രണ്ടുപേരും നിശ്ശബ്ദരായി കണ്ണീരൊഴുക്കുന്നു. താഴെ ഒരു പ്രായമായ സ്ത്രീയിരുന്ന് എന്തോ വായിച്ചുരുവിടുന്നു. രാമായണമാണെന്നു തോന്നുന്നു…

The Author

ഋഷി

Life is not what one lived, but what one remembers and how one remembers it in order to recount it - Marquez

132 Comments

Add a Comment
  1. മാലാഖയെ പ്രണയിച്ചവൻ

    ഋഷി ഈ കഥയും ഒരു രക്ഷയും ഇല്ല സൂപ്പർ ❤ such a feel goodstory ?. രഘുനെയും വസുന്ദര ചേച്ചിയെയും ദേവികയേയും റോഷിനിയെയും ഒത്തിരി ഇഷ്ടായി ❤️.

  2. Superb story bro❤

  3. super bro super

  4. പേരെടുത്തു തിരഞ്ഞു വായിക്കുന്ന ഒരേയൊരു എഴുത്തുകാരൻ !! ശൈലികൊണ്ട് നെഞ്ചിലൊരു ഇരിപ്പിടമിട്ടയാൾ… ഇതുവരെ, പറഞ്ഞില്ലെങ്കിലും ഈയെഴുത്തും ഇഷ്ടം ഋഷി 🙂

    1. ? വായിച്ചിട്ടും വായിച്ചിട്ടും മതി വരാത്ത…

Leave a Reply

Your email address will not be published. Required fields are marked *