ഗോപേട്ടൻ മെല്ലെ നടന്ന് പടികൾ കയറി തളത്തിലെ ചൂരൽക്കസേരയിലമർന്നു. വാവേ! ആ സ്വരത്തിലൊരു ക്ഷീണമുണ്ടായിരുന്നോ? ചായ കുടിക്കൂ ഗോപേട്ടാ! ന്തായാലും അതു കഴിഞ്ഞു പറയാം. അവൾ അടുത്തിരുന്നു… കുറച്ചുനേരം അവർ നിശ്ശബ്ദമായിരുന്നു…
ഹേമ പിന്നേം വീട്ടിലേക്കു പോയി… വിറയാർന്ന സ്വരം. അവൾ ഗോപേട്ടൻ്റെ കൈത്തണ്ടയിൽ പിടിച്ചു. ഏട്ടാ! ഹേമ രണ്ടു ദിവസം കഴിയുമ്പോ തിരികെ വരും. ഏട്ടനുമറിയാല്ലോ! പിന്നെ മനസ്സിൽ പറഞ്ഞു.. ഇതെത്രാമത്തെ തവണയാ!
അങ്ങിനെയല്ല വാവേ! ഇത്തവണ ഞാൻ വെഡ്ഢിങ്ങ് ആനിവേഴ്സറി മറന്നുപോയി! യമുനയുടെയുള്ളിൽ ഒരു മിന്നൽപ്പിണർ മിന്നിമാഞ്ഞു.. എൻ്റേട്ടാ! ഞാൻ ഏട്ടൻ്റേതല്ലായിരുന്നോ? ആ ആനിവേഴ്സറി നമ്മുടേതല്ലായിരുന്നോ? നിങ്ങളല്ലേ… അതു വേണ്ടെന്നു വെച്ചത്!
അവൾ ഗോപൻ്റെ കൈത്തണ്ടയിൽ നിന്നും വിരലുകൾ പിൻവലിച്ചു. സാധാരണഗതിയിൽ അരമണിക്കൂറെങ്കിലും ഗോപേട്ടനെ ആശ്വസിപ്പിക്കാൻ… ഏട്ടൻ്റെ മുറിവേറ്റ ഈഗോയെ തലോടാൻ ചെവവഴിക്കേണ്ടതാണ്. ഇന്ന്.. അതിനെന്തെങ്കിലും അർത്ഥമുണ്ടോ എന്നൊരു തോന്നൽ ഉള്ളിലെവിടെയോ നുരയുന്നുണ്ടോ? എന്നാലും… വർഷങ്ങളായുള്ള തൻ്റെ ശീലം…. പെട്ടെന്നു മാറ്റാൻ കഴിയുമോ?
ഏട്ടാ… ഞാൻ ദോശയുണ്ടാക്കാം. ഏട്ടൻ ഇത്തിരി കിടക്കൂ. ഈ തലവേദനയൊക്കെ മാറും. എന്തേലും കഴിച്ചു കഴീമ്പം നോർമ്മലാവൂന്നേ. ഒന്നെണീറ്റേ!
ജയേട്ടൻ്റെ മുണ്ടുമുടുത്ത് വിസിറ്റേർസ് റൂമിൽ ഗോപൻ മയങ്ങിയപ്പോൾ അവൾ ദോശമാവ് ഫ്രിഡ്ജിൽ നിന്നുമെടുത്ത് തണുപ്പു മാറാൻ വെച്ചു. കാലത്തുണ്ടാക്കിയ സാമ്പാർ ചൂടാക്കി. മിക്സിയിൽ കട്ടച്ചമ്മന്തിയരച്ചു… എരിവുള്ളത് … ഗോപേട്ടൻ്റെ ഇഷ്ട്ടം…
