ചെന്നു നോക്കിയപ്പോൾ പാവം, നേർത്ത പുതപ്പുകൊണ്ടു മൂടി വശം തിരിഞ്ഞുറങ്ങുന്നു. നേർത്ത കൂർക്കം വലി കേൾക്കാം.
അവൾ തൻ്റെ ചെറിയ പൂന്തോട്ടത്തിലേക്കിറങ്ങി. റോസാച്ചെടികൾ… പൂക്കൾ കുറവാണ്.. എന്നാലും വിടർന്ന പൂക്കൾക്കും പാതിവിടർന്ന മൊട്ടുകൾക്കും എന്തൊരു ഗന്ധമാണ്. അതിരിൽ താൻ വളർത്തിയ ചെറിയ പുൽത്തകിടി… ചെരിപ്പുകളൂരി വെച്ച് നഗ്നപാദയായി അവൾ അവിടെ നടന്നു. ആഹ്… മനസ്സും ശരീരവും ശാന്തമാവുന്നു..
തൻ്റെ ജീവിതം എവിടെയാണ്! വെളിയിൽ നിന്നും മലയാളികളുടെ സാധാരണ നോട്ടത്തിൽ… ഈ പെണ്ണുമ്പിള്ളയ്ക്കെന്തിൻ്റെ അസുഖമാണ്? മോളുണ്ട്. കൊച്ചുമോനുണ്ട്. ജോലിയുണ്ട്. വീടുണ്ട്. ഇനിയെന്തിൻ്റെ കുറവാണ്? തനിക്കല്ലേ അറിയൂ? ജീവിതത്തിൽ ആ മഴവില്ലിനു പിന്നാലെയോടുന്ന കൊച്ചുപെണ്ണിനെ തനിക്കല്ലേയറിയാവൂ! അവൾ ഗേറ്റു തുറന്ന് ഇത്തിരി നടന്നു. അയൽക്കാരി ഹസീന ഇത്തയെ നോക്കി മന്ദഹസിച്ചു.
പുള്ളി വന്നല്ലേ കുട്ട്യേ? വണ്ടി ഞാങ്കണ്ടു. ഇത്ത ചിരിച്ചു. ഇന്നെന്താണ് പ്രശ്നം?
സ്ഥിരം പ്രശ്നം തന്നെ ഇത്താ. ഹേമേമായി എന്തേലും സൗന്ദര്യപ്പിണക്കം… ഞാനൊരു സൈക്കോളജിസ്റ്റാണ് ഗോപേട്ടന്. കൊറച്ചു കഴീമ്പം വാലും കാലിൻ്റെടേല് തിരുകി കെട്ട്യോൾടടുത്തേക്ക് പോവും. അവളൊന്നു ചിരിക്കാൻ ശ്രമിച്ചു.
നിക്കറിയാം മോളേ! ഇത്തയവളുടെ ചുമലിൽ കൈവെച്ചു. ഏതായാലും നിൻ്റെ മോളറിയണ്ട… ഹസീന ചിരിച്ചു.
അതു വേറൊരു കുരിശെൻ്റെയിത്താ! ഈ കാമുകൻ്റേം മോളുടേമെടേക്കെടന്ന് ഞാനാ വലയണത്. യമുനയ്ക്കും ചിരിപൊട്ടി.
ഏതായാലും എക്സ് കാമുകനും ഇപ്പഴത്തെ സുഹൃത്തുമായ ഗോപേട്ടനെ ഊട്ടി, സമാധാനിപ്പിച്ച് യാത്രയാക്കീട്ട് അവൾ ചെന്നൈയിൽ നിന്നും വാങ്ങിയ വീഞ്ഞിൻ്റെ കുപ്പി തുറന്നു. ഭക്ഷണം ഉടനേ കഴിക്കാൻ തോന്നിയില്ല. ദോശയും ചമ്മന്തിയുമെല്ലാം അടച്ചുവെച്ചിട്ട് പാതി നിറഞ്ഞ വൈൻഗ്ലാസുമായി വരാന്തയിൽ വന്നിരുന്നു. മോളിൽ ഫാൻ മെല്ലെത്തിരിഞ്ഞു. നേരിയ തണുപ്പ്. ചീവീടുകളുടെ ശബ്ദം. മെല്ലെ വൈൻ മൊത്തി. മനസ്സും ശരീരവും അയഞ്ഞു.
