പ്രണയിക്കാനൊരു സ്ത്രീ [ഋഷി] 150

കണ്ണാ! നീ വീട്ടിൽ പോണം. അവൻ്റെ ശരീരം പെട്ടെന്ന് വലിഞ്ഞുമുറുകിയത് യമുനയറിഞ്ഞു. അവൾ മന്ദഹസിച്ചു. ന്നെ നോക്കടാ!

ചേച്ചീടെ ചിരിക്കുന്ന ഐശ്വര്യമുള്ള മുഖം കണ്ടപ്പോൾ അവനുമൊന്നയഞ്ഞു. നിൻ്റെ അച്ഛൻ്റെ ഇപ്പഴത്തെ ഭാര്യയെ എന്താണ് വിളിക്കണത്?

കുഞ്ഞമ്മ. അവൻ പറഞ്ഞു. യമുന മന്ദഹസിച്ചു. നന്നായി… രണ്ടാനമ്മ, പൂതന എന്നൊന്നുമല്ലല്ലോ!

പോ ചേച്ചീ! ചിരിച്ചുകൊണ്ട് അവൻ യമുനയുടെ ചുമലിൽ കൈത്തണ്ടകൊണ്ടൊന്നു തള്ളി..

അപ്പോ കുഞ്ഞമ്മയോട് നിനക്ക് ദേഷ്യാ?

ഏയ്! അങ്ങനെയൊന്നുമില്ല. പാവാണ്! വാക്കുകൾ വെളിയിൽ വന്നതിനു ശേഷമാണ് പറഞ്ഞതിലെ വാസ്തവം അവനു കത്തിയത്. സത്യമാണ്. കുഞ്ഞമ്മേപ്പറ്റി ചിന്തിക്കാറേയില്ല. എന്നാലോർത്തു നോക്കുമ്പോൾ സൗമ്യയായ ഒരു സ്ത്രീരൂപം മനസ്സിൽ തെളിയുന്നു!

പിന്നെന്താടാ നീ വീട്ടീന്ന് വിട്ടുനിക്കണത്! യമുന അമ്പരപ്പു മറച്ചുവെച്ചില്ല.

അതെൻ്റെ അച്ഛനോടു ചോദിക്കണം. രാഹുലിൻ്റെ ചിരിയിൽ കയ്പു നിറഞ്ഞിരുന്നു. മരിച്ചുപോയ ആദ്യഭാര്യയിലെ പിള്ളാരോട് പുള്ളിക്കു വല്ല്യ അടുപ്പമൊന്നുമില്ലായിരുന്നു… പണ്ടേ അങ്ങനാ. പിന്നെ ഞങ്ങളെ അടുപ്പിച്ചിട്ടില്ല… അമ്മ പോയേപ്പിന്നെ ഞങ്ങളെ നാടുകടത്തുവായിരുന്നു. ചേട്ടനുമെനിക്കും അങ്ങേരോട് ഒരടുപ്പോമില്ല… അന്നുമിന്നും.

യമുന ഇത്തിരി നേരം നിശ്ശബ്ദയായിരുന്നു… നമുക്കിത്തിരി നടക്കാം.. അവളെണീറ്റു.

ചെരിപ്പുകളഴിച്ചു കയ്യിൽപ്പിടിച്ച് അവർ മെല്ലെ തിരമാലകൾ ചുംബിക്കുന്ന കടൽത്തീരത്തുകൂടി നടന്നു. യമുന സാരി നനയാതെ ഇത്തിരി പൊക്കിപ്പിടിച്ചു. തീരെ വെയിലില്ല. അങ്ങിങ്ങായി കുട്ടികളോടൊപ്പം വന്ന അമ്മമാർ… ഉച്ചതിരിഞ്ഞ സമയം. ഈർപ്പമുള്ള കാറ്റവരെപ്പൊതിഞ്ഞു… അവളൊന്നു കിടുത്തപ്പോൾ രാഹുലിൻ്റെ കയ്യവളുടെയരയിൽ ചുറ്റി അവനോടടുപ്പിച്ചു. തണുക്കുന്നോ? അവനവളുടെ ചെവിയിൽ മന്ത്രിച്ചു. ഉം… തലയാട്ടി അവളവനോടു ചേർന്നുരുമ്മി നടന്നു. ചെരിപ്പുകൾ അവനെയേൽപ്പിച്ച് അവൾ സാരിത്തുമ്പെടുത്ത് ചുമലിലൂടെ പുതച്ചു.

The Author

ഋഷി

I love you not for whom you are, but who i am when i'm by your side. - Gabriel García Márquez

Leave a Reply

Your email address will not be published. Required fields are marked *