അവിടെ നിന്നും രാഹുലിൻ്റെ ജീവിതത്തിൽ ചെറുപ്പത്തിൻ്റെ ചോരത്തിളപ്പും ജീവിതത്തോടുള്ള വേറിട്ടൊരു വീക്ഷണവും ഇത്തിരിയെങ്കിലും കലർന്നു..
ദിയയുടെ എടുപിടീന്നൊള്ള ഇടപെടലുകളും കിരണിൻ്റെ ഇത്തിരിക്കൂടി പ്രായോഗികമായ നിലപാടുകളും രാഹുൽ ഒരേപോലെ സ്വീകരിച്ചു. അവർ ഹോസ്റ്റലിലായിരുന്നെങ്കിലും സമയം കിട്ടുമ്പോഴൊക്കെ അവൻ താമസിച്ചിരുന്ന മാളത്തിൽ വന്നടിയുമായിരുന്നു… ഒരു മുറിയും ചെറിയ ഡൈനിങ്ങ് ഹാളും വരാന്തയുമുള്ള ഒന്നാം നിലയിലുള്ള ഇടത്തിൽ അവർ അഭിരമിച്ചു…
അവനില്ലാത്തപ്പോൾ ചെടിച്ചട്ടിയുടെ താഴെ വെച്ചിരുന്ന ചാവിയുമെടുത്ത് അവരെത്രയോ വട്ടം അവിടെ ഒന്നുചേർന്നിരുന്നു… രാഹുലിന് അതൊന്നും ഒരു വിഷയമേ അല്ലായിരുന്നു.
ചേട്ടൻ കാരണം രാഹുലിന് കാലത്തെണീറ്റ് ഓടുന്ന ശീലമുണ്ടായിരുന്നു. ചേട്ടനവനേം കൊണ്ട് സ്റ്റേഡിയത്തിൽ ട്രാക്കിലോടിയപ്പോൾ ദിവസങ്ങൾക്കകം അവനതു മടുത്തിരുന്നു. മെല്ലെ നിരത്തുകളിലോടാൻ തുടങ്ങിയപ്പോൾ…
ആ ഞൊടികൾ നീണ്ടു നിമിഷങ്ങളിലേക്കും പിന്നെ മണിക്കൂറുകളിലേക്കും നീളുമ്പോഴാണ് അവൻ ചിന്തകളോടൊപ്പം ജീവിച്ചു തുടങ്ങിയത്. നാലുമണിക്കെണീറ്റ് പല്ലു തേച്ചു മുഖം കഴുകി നൈലോണിൻ്റെ ബനിയനും നിക്കറുമണിഞ്ഞ് ജോഗിംഗ് ഷൂസുകളിലേക്ക് കാൽപ്പാദങ്ങൾ തിരുകുമ്പോൾ എന്തിനാണ് പേശികളെ നൊമ്പരപ്പെടുത്തുന്നത് എന്നവനൊരിക്കലും ചിന്തിച്ചില്ല.
നിരത്തുകളുടെ ഓരം പിടിച്ച് പതിഞ്ഞ താളത്തിലോടുമ്പോൾ മഴയും, ചൂടും, പുഴുക്കവും, മഞ്ഞും… കാലങ്ങൾ മാറിമറയുന്നതവനറിഞ്ഞിരുന്നു… പതിയെ കാലത്തു ചരക്കുകളുമായി വലിഞ്ഞോടുന്ന ലോറികളും… പത്രക്കെട്ടുകളുടെ വാനുകളും…
