പിന്നീടൊരു മണിക്കൂർ അവൾ കഴിഞ്ഞ ദിവസങ്ങളിൽ കിരണിനോടൊപ്പം നടത്തിയ യാത്രകളുടെ വിശേഷങ്ങൾ വിളമ്പി. ഇടയ്ക്കെല്ലാം രാഹുലിൻ്റെ കുറ്റിത്താടിയിലും ചുരുണ്ട മുടിയിഴകളിലും അവൾ വിരലുകളോട്ടി. കിരണപ്പഴേക്കും അടുക്കളയിൽ കയറി അവർ കൊണ്ടുവന്നിരുന്ന മുട്ട, സവോള, പച്ചമുളക്, തക്കാളി, മല്ലിയില ഇത്യാദി ചേരുവകൾ കൂട്ടി മുട്ട ചിക്കിപ്പൊരിച്ച് ഒന്നാന്തരം ടച്ചിങ്ങ്സ് തീൻമേശയിൽ വിളമ്പിയിരുന്നു.
ബാൽക്കണിയിൽ നിന്നും ഉള്ളിലേക്കു കയറിയ മൂന്നാൾപ്പട്ടാളം ബിയറുകളും മുട്ടപൊരിച്ചതും ഒഴിയുന്നതിനോടൊപ്പം റിലാക്സ്ഡ് മൂഡിലേക്കു മാറിയിരുന്നു.
നിൻ്റെ റിസർച്ചെങ്ങനെ പോവുന്നു? കിരണന്വേഷിച്ചു.
കുഴപ്പമില്ലെടാ. ആദ്യമിത്തിരി വിഷമമായിരുന്നു. എങ്ങോട്ടുപോണം എന്നറിയാത്ത ഒരവസ്ഥ. നിങ്ങൾക്കറിയാല്ലോ! പിന്നെ ലീലാവതിട്ടീച്ചറിൻ്റെ ഗൈഡൻസുമുണ്ടല്ലോ! ഇപ്പഴൊരു കറക്റ്റ് വഴീലെത്തി.
അപ്പഴാണവൻ്റെ മൊബൈലിൽ മൃദുനാദം മുഴങ്ങിയത്. ദിയ കൈയെത്തിച്ചെടുത്തു. നദി! എന്തു പേരാടാ? അവൾ സ്ക്രീനിൽ നോക്കി അത്ഭുതപ്പെട്ടു.
ഇങ്ങു താടീ! രാഹുൽ ഫോണും വാങ്ങി ബാൽക്കണിയിലേക്കു നടന്നു… ചേച്ചീ! അവൻ്റെയുള്ളിൽ ഏതോ വികാരങ്ങൾ നുരഞ്ഞു തുടങ്ങിയിരുന്നു..
തൊടങ്ങിയോടാ ലഹരി! യമുനയുടെ ചിരി പളുങ്കു ഗോട്ടികൾ താഴെ വീണു ചിതറുന്നപോലെ തോന്നി… ആഹ്! രണ്ടു ബിയർ! അവൻ ചിരിച്ചു. അധികമാവണ്ടടാ കുട്ടാ! ആ സ്വരത്തിലെ കരുതൽ അവൻ്റെ കണ്ണുകളീറനാക്കി.
ഇല്ലേച്ചീ! അവൻ സ്വരം നിയന്ത്രിച്ചു. ഞാനുറങ്ങാൻ പോവാടാ. യൂ ടേക്ക് കെയർ! ആ മധുരമുള്ള സ്വരം.
