യമുന രാധികയുടെ വീട്ടിലേക്കു മാറി. രാഹുലാവട്ടെ നീണ്ട മണിക്കൂറുകൾ തൻ്റെ തീസീസ്സിൻ്റെ കാതലായ ആശയവും അതിനെ താങ്ങുന്ന വിവരങ്ങളും ചെത്തിമിനുക്കാൻ സമയം ചെലവഴിച്ചു. ഇടയ്ക്കെല്ലാം യമുനയോടു സംസാരിക്കുമ്പോൾ ഉള്ളിലുയരുന്ന വികാരവിക്ഷോഭങ്ങളടക്കാൻ അവൻ പണിപ്പെട്ടു. എന്നും ഫ്ലാറ്റിലേക്കു തളർന്നവശനായി വരുമ്പോൾ തല്ക്കാലം അങ്ങോട്ടു ചേക്കേറിയ ദിയേം അരുണും അവൻ്റെയുള്ളം തണുപ്പിച്ചു. അവരോടൊപ്പം ഓടാൻ പോവുമ്പോൾ.. നല്ല പാചകക്കാരനായ അരുൺ ചമയ്ക്കുന്ന കഞ്ഞീം ചോറും കപ്പേം മീനും തോരനുമൊക്കെ വോഡ്ക്ക ബിയർ.. ഇത്യാദിക്കൊപ്പം വെട്ടിവിഴുങ്ങി രാഹുൽ തൻ്റെ പിരിമുറുക്കത്തിൽ നിന്നും ഇത്തിരി ആശ്വാസം തേടി…
യമുനയും രാഹുലും ഒരുമിച്ചാണ് ലീലാവതിട്ടീച്ചറിനെക്കണ്ട് പേപ്പറു സബ്മിറ്റു ചെയ്തത്. സോഫ്റ്റ് കോപ്പിയവൻ അയച്ചു കൊടുത്തിരുന്നെങ്കിലും പഴയ മട്ടിലുള്ള രീതിയിലായിരുന്നു ടീച്ചർ. സ്പ്രിങ്ങ് ബാക്കുള്ള ബയൻ്റിങ്ങ് ചെയ്ത ഹാർഡ് കോപ്പി വേണം. വായിക്കുമ്പോൾ നോട്ടുകൾ പേജുകളുടെ വശങ്ങളിൽ കുറിക്കണം. പിന്നെ റിവ്യൂ മീറ്റിങ്ങിൽ നോട്ടുകൾ നോക്കി ഡിസ്ക്കസ് ചെയ്യണം… ഇത്യാദി.
മോളൂ! ലീലാവതി യമുനയെ കെട്ടിപ്പിടിച്ചു. അറുപത്തഞ്ചു വയസ്സുള്ള ടീച്ചർ ഇപ്പഴും പല യൂണിവേഴ്സിറ്റികളിലും.. നാട്ടിലും വെളിയിലും വിസിറ്റിങ്ങ് പ്രൊഫസറായിരുന്നു.
അവർ മൂവരും ടീച്ചറനത്തിയ സ്വാദുള്ള ചായയും മൊത്തി വിശാലമായ വരാന്തയിലിരുന്നു. എനിക്ക് ഒരാഴ്ച്ച വേണം രാഹുൽ. അതിനകം ചെലപ്പോ അതിനു മുന്നേ….
