വരാന്തയിൽ കയറി കോളിങ്ങ് ബെല്ലിൻ്റെ സ്വിച്ചിൽ വിറയ്ക്കുന്ന വിരലവനമർത്തി. വാതിൽ തുറക്കുന്നത് തന്തയാവല്ലേ എന്നവൻ ഉള്ളിൽ പ്രാർത്ഥിച്ചു. അയാളെന്തെങ്കിലും പരുഷമായിപ്പറഞ്ഞാൽ ഒറ്റയടിക്ക് ജനയിതാവിനെ താഴെയിടാനുള്ള കരുത്ത് കൈകളിൽ വന്നു നിറഞ്ഞിരുന്നു.. അവൻ്റെ വലിഞ്ഞു മുറുകിയ മുഖത്ത് യമുനയുടെ തണുപ്പുള്ള മൃദുലമായ വിരലുകൾ തൂവൽ പോലെ തഴുകി.. അവൻ തല കുടഞ്ഞ് സ്വയം റിലാക്സു ചെയ്യാൻ ശ്രമിച്ചു.
ആരാ? വരാന്തയുടെ വശത്ത് മുറ്റത്തു നിന്ന മെലിഞ്ഞ രൂപത്തെ അവൻ വിശ്വാസം വരാതെ കണ്ണുകൾ മിഴിച്ചു നോക്കി. ഒരൊറ്റമുണ്ടും ബ്ലൗസും മാത്രമണിഞ്ഞ, കയ്യിൽ നനച്ചു പിഴിഞ്ഞ തുണിയുമായി നിൽക്കുന്ന സ്ത്രീരൂപം. മുടിയിൽ നര കയറി, പഴയതിലും മെലിഞ്ഞ്, വലിയ കണ്ണുകളിൽ ദുഖം തളം കെട്ടി നിൽക്കുന്ന കുഞ്ഞമ്മ. ഇത്തിരി മങ്ങിയെങ്കിലും ആ സൗന്ദര്യം മുഴുവനായും മാഞ്ഞുപോയിട്ടില്ല. അവരുടെ കണ്ണുകൾ അവനെയും ഒപ്പം നിൽക്കുന്ന സുന്ദരിയായ മദ്ധ്യവയസ്കയേയും ഉഴിഞ്ഞു.. മെല്ലെ ആളെ തിരിച്ചറിഞ്ഞപ്പോൾ ആ കണ്ണുകൾ വിടർന്നു. കയ്യിലിരുന്ന തുണി താഴെ വീണു… രാഹുൽ! അവർ മന്ത്രിച്ചു. കണ്ണുകൾ നിറഞ്ഞുതുടങ്ങി…
യമുനയുടെയുള്ളം തരളിതമായി. ഇതാണോ അവൻ്റെ മനസ്സിലുള്ള ദുഷ്ട്ടത്തിയായ രണ്ടാനമ്മ! അങ്ങോട്ടു ചെല്ലടാ! അവൾ അവൻ്റെ പിന്നിൽ കൈവെച്ച് മെല്ലെയവനെ മുന്നോട്ടു തള്ളി.
ഒരു സ്വപ്നാടനത്തിലെന്ന പോലെ രാഹുൽ പടിയിറങ്ങി മുറ്റത്ത് കുഞ്ഞമ്മയുടെ മുന്നിൽ വന്നു നിന്നു. ആ കവിഞ്ഞൊഴുകുന്ന കണ്ണുകളിൽ നിന്നും അവന് കണ്ണെടുക്കാനായില്ല.
