ൻ്റെ മോനേ! തേങ്ങിക്കൊണ്ടവർ അവൻ്റെ നെഞ്ചിലേക്കമർന്നു. ഇത്തിരി കുഴഞ്ഞുപോയ കുഞ്ഞമ്മയെ അവൻ്റെ കൈകൾ വാരിപ്പുണർന്ന് തന്നിലേക്കടുപ്പിച്ചു. വിരലുകളമരുന്ന വാരിയെല്ലുകൾ! ആകെയുലയുന്ന ദുർബ്ബലമായ ശരീരം! അവനറിയാതെ അവരുടെ നെറ്റിയിൽ ചുണ്ടുകളമർത്തി. കുഞ്ഞമ്മേ! ഞാനുണ്ടിവിടെ!
ആ കണ്ണീരു വീണു നനഞ്ഞ മുഖമുയർന്നു. ന്നാലും നിനക്കൊന്നു തിരിഞ്ഞു നോക്കാമായിരുന്നില്ലേ? ഞാനുമെൻ്റെ കുട്ട്യോളും എന്തേലും തെറ്റു ചെയ്തോടാ അമിത്തിനോടും നിന്നോടും ?
അവനവരെ വീണ്ടും നെഞ്ചിലേക്കമർത്തി. ഞാൻ വന്നില്ലേയമ്മേ! അവനറിയാതെ ആ വിതുമ്പുന്ന സ്ത്രീ കുഞ്ഞമ്മയിൽ നിന്നും അമ്മയായി മാറിയിരുന്നു. അവരുടെ സമാഗമം നോക്കി നിന്ന യമുന മന്ദഹസിച്ചു.
പിന്നീട് മേശയിൽ യമുന കൂട്ടിയ കടുപ്പമുള്ള ചായയും മൊത്തി അവർ ഗൗരിയുടെ കഥ കേട്ടു.
ഞാനന്ന് കൊച്ചുപെണ്ണായിരുന്നു. ഇരുപത്തൊന്നു വയസ്സ്. അമിത്തിനേക്കാൾ അഞ്ചു വയസ്സിനു മൂത്തത്. വീട്ടിൽ വലിയ സ്വത്തൊന്നുമില്ലായിരുന്നു. ഒപ്പം മൂത്ത രണ്ടു ചേച്ചിമാരെ കെട്ടിച്ചുവിട്ടതോടെ അച്ഛൻ്റെ നടുവൊടിഞ്ഞിരുന്നു. വാസുദേവൻ സാറ്.. അച്ഛൻ്റെ ബോസ്… ഇളയ മകളുടെ കരം ചോദിച്ചുവന്നപ്പോൾ… അച്ഛനെയോർത്താണ് ഞാൻ സമ്മതം മൂളിയത്. ഒരു മോളു പിറന്നപ്പഴേക്കും അദ്ദേഹത്തിന് മൂത്ത കുട്ടികൾ ഒരു ഭാരമായി. അവരുടെയമ്മ സ്വത്തിൻ്റെ ഏതാണ്ട് മുഴുവനും അവരുടെ പേർക്കെഴുതിയതറിഞ്ഞപ്പോൾ അദ്ദേഹത്തിന് വെറുപ്പായി… സ്വന്തം ചോരയാണ്… ന്നാലും…
പിന്നെ വർഷങ്ങൾ കഴിഞ്ഞപ്പോൾ അദ്ദേഹം പുതിയ ചെറുപ്പക്കാരി ബോസിനോടൊപ്പമായി. ബന്ധമൊഴിഞ്ഞു. ഈ വീട് ഞങ്ങൾക്കു കിട്ടി. കുട്ടികളുടെ പഠനത്തിനുപോലും ചില്ലിക്കാശു തന്നില്ല . അദ്ദേഹം പോയിട്ട് അഞ്ചു കൊല്ലമായി. എൻ്റെ ഏട്ടൻ സഹകരണ ബാങ്കിൽ തരപ്പെടുത്തിയ ഓഫീസ് അറ്റൻ്റിൻ്റെ പണിയെടുത്താണ് ഞാനെൻ്റെ മക്കളെ വളർത്തണത്.
