Chapter Title : ബംഗ്ലാവ് [ആദി]
ശിവൻകുട്ടി ഹാജിയാരെ തടഞ്ഞു.
അയ്യപ്പൻ ബദ്ധപ്പെട്ട് എഴുന്നേൽക്കുമ്പോഴേക്കും നിലവിളിയോടെ വൃന്ദയും അനിയൻ നവീനും അയ്യപ്പൻ്റെ ഭാര്യ സരസുവും ഓടിയെത്തി.
“അങ്ങേരെ ഒന്നും ചെയ്യരുതേ മുതലാളീ”, സരസു കരഞ്ഞു
“ഹേയ് ഞമ്മളെന്തു ചെയ്യാൻ. ഒക്കെ പടച്ചോനല്ലേ ചെയ്യേണ്ടത്?” സുലൈമാൻ ഹാജി വികൃതമായി ചിരിച്ചു.
“ഞമ്മക്കൊരു തെറ്റുപറ്റി. ഞമ്മള് ഇങ്ങടെ കാലു പിടിക്കാം”, അയാൾ സരസുവിൻ്റെ കാലു പിടിക്കാനാഞ്ഞു . അവർ ഭയന്നു പിന്നോട്ടു നീങ്ങി.
ഹാജി അയ്യപ്പൻ്റെ തോളിൽ കയ്യിട്ടു. പിന്നെ തെല്ലപ്പുറത്തേക്ക് കൊണ്ടുപോയി. പതിയെ അയാളുടെ ചെവിയിൽ മന്ത്രിച്ചു,
“അനക്ക് ഞമ്മളു രണ്ടവസരം തരാം. ഒന്ന് ഈ വീട് വിറ്റ് ഞമ്മൻ്റെ കടം വീട്ട്, അല്ലേൽ ഇതിൻ്റെ ആധാരം അനക്ക് ഞമ്മൾ തരാം. പക്ഷേ ഒരു ചെറിയ പണിയൊണ്ട്. ഞമ്മൻ്റെ കായലോരത്തെ വീട് അനക്കറിയില്ലെ? ഇന്നന്നെ ഇജ് അവിടെ വരണം.ഒറ്റക്കല്ല, അൻ്റെ മോളുണ്ടല്ലോ; ആ മൊഞ്ചത്തിയേം കൊണ്ട്. ഒറ്റ മണിക്കുറു അവിടെ നിന്നാ…അനക്ക് അൻ്റെ ആധാരം തിരികെ കിട്ടും. ഞമ്മ തമ്മിലുള്ള എടപാടും തീരും. അല്ലേൽ ഞമ്മ നാളെ വരും ഓർത്തോ.”
അയാൾ അയ്യപ്പൻ്റെ തോളിലെ പിടിവിട്ട് വയൽ വരമ്പിലേക്കിറങ്ങി. പിന്നാലെ ശിവൻകുട്ടിയും താരീഖും. വരമ്പിലൂടെ അവർ നടന്നു.
ലാൻസർ സ്റ്റാർട്ടായി. അത് റോഡിലൂടെ പാഞ്ഞു. ചീറിച്ചെന്ന കാർ മനക്കൊടിയിൽ ബംഗ്ലാവിന്റെ പോർച്ചിൽ നിന്നു.
കാറിൻ്റെ ശബ്ദം കേട്ട സുലൈമാൻ ഹാജിയുടെ ഭാര്യ ഫരീദാ ബീവി സിറ്റൗട്ടിലേക്കു വന്നു. പർദ്ദയാണു വേഷം. അവർക്ക് ഏതു വേഷവും ഇണങ്ങുമെന്നു ശിവൻകുട്ടിക്ക് തോന്നി. അത്രമേൽ സുന്ദരിയാണു ഫരീദ.
മുതലാളിക്ക് അൻപതിനടുത്തായെങ്കിലും ഇനിയും മുപ്പത് തികഞ്ഞിട്ടില്ലാത്ത താരുണ്യമാണ് അവൾ.
“പറ്റാത്ത പണി ഏൽക്കണോ, ശിവാ”, ശാന്തസ്വരമായിരുന്നെങ്കിലും വല്ലാത്ത മൂർച്ചയുണ്ടായിരുന്നു വാക്കുകൾക്ക്.
ശിവൻകുട്ടിക്ക് വാക്കുകൾ നഷ്ടമായി. ശ്രീകലയെ കാണാനും സൊള്ളാനുമുള്ള അവസരമാണ് ഈ പെണ്ണൊരുത്തി നശിപ്പിക്കുന്നത്.
“ഫരീദ, ഇജ്ജൊന്നു കേട്ടോളിൻ”, ഹാജി ശിവൻകുട്ടിയുടെ രക്ഷക്കെത്തി.
“അൻ്റെ കുട്ടിക്കളിക്കിരിക്കില്ല ഞമ്മൻ്റെ ആൾക്കാര്. ഓർക്ക് നൂറുകൂട്ടം പണീണ്ട്. മൈസൂർ കാട്ടീന്ന് ചന്ദനമെത്തീട്ടും ഫാക്ടറീലു പണി നടക്കണില്ല. എന്താ കാര്യം? ആനയെ വാങ്ങിയപ്പം തോട്ടി കിട്ടാനില്ലെന്നു പറയണപോലെ, അകിലു കിട്ടാനില്ല. ചൊട്ടപ്പൻ അകിലേ! അയിനു പറഞ്ഞയക്കാനിരുന്നതാ ശിവനേം താരീഖിനേം.
💬 Comments
View all comments