Chapter Title : ഡിറ്റക്ടീവ് അരുൺ 5 [Yaser]
അത്ഭുതം മറച്ച് വെച്ചില്ല. അവന്റെ വാക്കുകളിൽ ഉസ്മാനോടുള്ള ആദരവ് നിറഞ്ഞു നിന്നിരുന്നു.
"നിന്റെ വേഷം ഇതല്ല അരുൺ. എനിക്കൊരിടത്ത് ഇരുന്നാണ് നിരീക്ഷിക്കേണ്ടത് അതിനീ വേഷം അനുയോജ്യമാണ്. നിന്റെ ഡ്യൂട്ടി അതല്ല. പല സ്ഥലങ്ങളിലും പോകേണ്ടിവരും. പല ആളുകളെയും കാണേണ്ടിവരും. അതിനനുയോജ്യമായ ഒരു വേഷമായിരിക്കും നിനക്ക് തരുക. എന്തായാലും നീ അകത്തേക്ക് ചെല്ല്. ഉസ്മാനിക്ക നിനക്കായി കാത്തിരിക്കുകയാണ്." ഉപദേശ രൂപേണ നന്ദൻ മേനോൻ അരുണിനോട് പറഞ്ഞു.
നന്ദൻ മേനോന്റെ ഉപദേശം സ്വീകരിച്ച് അരുൺ മുറിക്കകത്തേക്ക് കയറി. ആ മുറിക്കകം അവന് ഒരു വിസ്മയലോകം തന്നെയായിരുന്നു. മുടി മുറിക്കാൻ ഉള്ള സൗകര്യം മുതൽ ഏത് വേഷം കെട്ടാനും അനുയോജ്യമായ സാധനങ്ങൾ റൂമിൽ അങ്ങിങ്ങ് ചിതറി കിടക്കുന്നുണ്ടായിരുന്നു.
അരുണിന്റെ മനസ്സിൽ ഉസ്മാനെ കുറിച്ച് നിരവധി സംശയങ്ങളുണർന്നു. എന്നാൽ അരുണിനെ വേഷം മാറ്റുന്നതിനിടയിലുണ്ടായ സംഭാഷണത്തിൽ അവന്റെ സംശയങ്ങൾക്കുള്ള മറുപടിയും ഉണ്ടായിരുന്നു.
കുറേ സമയം കഴിഞ്ഞപ്പോൾ അരുണും ആ മുറി വിട്ട് പുറത്തിറങ്ങി. നന്ദൻ മേനോൻ അവനെയും കാത്ത് പുറത്ത് തന്നെ ഇരിക്കുന്നുണ്ടായിരുന്നു.
"നന്ദേട്ടാ ഞാൻ നിങ്ങളെ നമ്മുടെ ഓഫീസിനു മുന്നിൽ എത്തിച്ചാലോ."
"വേണ്ട അരുൺ. അതപകടമാണ്. കാരണം ഒരു യാചകൻ ഒരു ബൈക്കിനു പിറകിലിരുന്ന് വരുന്നത് ഒരു പക്ഷേ നമ്മുടെ ശത്രുക്കൾക്ക് സംശയത്തിനുള്ള ഇട നൽക്കുന്നതാണ്. നമ്മളാണെന്ന് തിരിച്ചറിഞ്ഞില്ലെങ്കിലും ഒരു സംശയത്തോടെ അവർ നമ്മെ നിരീക്ഷിക്കും. അത് കൊണ്ട് ഞാൻ ബസ്സിൽ പോവാം. നീ രാജന്റെ കട ഇടിച്ചു തകർത്ത ലോറി അന്വേഷിക്ക്."
"ഓകെ."
''ഉസ്മാനിക്കാ പുറകിലെ ഷെഡ്ഢിലെ ബൈക്കിന്റെ താക്കോൽ ഇവന് കൊടുത്തേക്കൂ. അവൻ പോയതിനു ശേഷമേ ഞാൻ പോകുന്നുള്ളു." നന്ദൻ മേനോൻ ഉസ്മാനോടായി പറഞ്ഞു.
"ശരി." അയാൾ നന്ദൻ മേനോനോട് പറഞ്ഞു. ശേഷം അയാൾ അയാളുടെ റൂമിലേക്ക് നടന്നു.
തിരിച്ചു വരുമ്പോൾ അയാളുടെ കയ്യിൽ ഒരു താക്കോൽ കൂട്ടമുണ്ടായിരുന്നു. അതയാൾ അരുണിന് കൈമാറി.
"ഒരു പാട് പഴയ വണ്ടിയാണ്. തുടക്കത്തിൽ ഒരിത്തിരി പ്രയാസമുണ്ടാവും തഴക്കമായാൽ പിന്നെ പ്രശ്നമുണ്ടാവില്ല." അയാൾ അരുണിനോട് പറഞ്ഞു
"എങ്കിൽ നന്ദേട്ടാ, ഉസ്മാനിക്കാ ഞാനിറങ്ങുകയാണ്. പ്രാർത്ഥിക്കണം എനിക്ക് വേണ്ടി." അവരിരുവരോടുമായി അങ്ങനെ പറഞ്ഞ ശേഷം അരുൺ താക്കോലുമായി പുറത്തേക്കിറങ്ങി.
💬 Comments
View all comments