Chapter Title : ഇടവപ്പാതിയിലെ വിരുന്നുകാരൻ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
മലയാളം പിരീഡ് ആയിരുന്നു അത്.
ഗ്രൗണ്ടിന്റെ ഒരു കോണിലുള്ള പുതിയ കെട്ടിടത്തിലെ പത്താം ക്ലാസ്സിലെ കുട്ടികൾക്ക് കുമാരനാശാന്റെ 'ലീല' എന്ന ഖണ്ഡകാവ്യമാണ് മീര പഠിപ്പിച്ചുകൊണ്ടിരുന്നത്.
പ്രണയിനിയെ കാണാതെ ഭ്രാന്തനായി കാട്ടിലലഞ്ഞ മദനനെക്കുറിച്ചും, അവനെ തേടിയിറങ്ങിയ ലീലയെക്കുറിച്ചുമുള്ള വരികൾ അവൾ വിശദീകരിക്കുകയായിരുന്നു.
"പ്രണയം ഒരു ഭ്രാന്താണ് കുട്ടികളേ... മരിച്ചുപോയെന്ന് കരുതിയ ആൾ തിരിച്ചു വരുമെന്നോ, അല്ലെങ്കിൽ പോയവർ ഇന്നും കൂടെയുണ്ടെന്നോ ഒക്കെ തോന്നിക്കുന്നത് പ്രണയത്തിന്റെ തീവ്രതയാണ്..."
മീരയുടെ വാക്കുകൾ യാന്ത്രികമായിരുന്നു.
അവളുടെ കണ്ണുകൾ ഇടയ്ക്കിടെ ജനാലയ്ക്കൽ കൂടി പുറത്തെ സ്കൂൾ മുറ്റത്തേക്ക് നീണ്ടു. അവൾ പുസ്തകത്തിലെ വരികൾ ഉറക്കെ വായിക്കാൻ തുടങ്ങി.. ആ ഗ്രൗണ്ട് മുഴുവൻ അവളുടെ ശബ്ദം നിറഞ്ഞുനിന്നു..
"ചേതനയറ്റ നിൻ അംഗമെൻ അംഗത്തിൽ-
ചേർത്തുകൊണ്ടിപ്പൊഴേ ചാവു ഞാൻ..."
ആ വരികൾ വായിച്ചപ്പോൾ മീരയുടെ നെഞ്ച് ഒന്ന് പിടഞ്ഞു. അവൾ വരികൾ വിശദീകരിക്കാൻ ശ്രമിച്ചു.
"മരണത്തിന് പോലും വേർപെടുത്താൻ കഴിയാത്ത ഒന്നാണ് യഥാർത്ഥ അനുരാഗം. മരിച്ചാലും അവർ നിഴലായി കൂടെയുണ്ടാകും..."
പറഞ്ഞു പൂർത്തിയാക്കും മുൻപേ മീരയുടെ ദൃഷ്ടി ഗ്രൗണ്ടിനു നേരെയുള്ള സ്കൂൾ ഗേറ്റിന് സമീപമെത്തി.
അവിടെ, ഒരു മരത്തണലിൽ ഇന്നലെ കണ്ട അതേ യുവാവ്!
വെള്ള ഷർട്ടും കറുത്ത പാന്റും.
അവൻ അനങ്ങാതെ കണ്ണിമചിമ്മാതെ അവളെത്തന്നെ നോക്കി നിൽക്കുകയാണ്.
വെയിലിൽ അവന്റെ സുന്ദരമായ മുഖം വല്ലാതെ തിളങ്ങുന്നുണ്ടായിരുന്നു.
ആ നോട്ടത്തിൽ ഒരു തരം വശ്യതയും അധികാരവുമുണ്ടായിരുന്നു.
മീരയുടെ ശ്വാസം ഒന്ന് തടഞ്ഞു.
കയ്യിലിരുന്ന ചോക്ക് കഷ്ണം തറയിൽ വീണു പൊട്ടി.
തന്റെ സന്ദീപ് തന്നെയല്ലേ അവിടെ നിൽക്കുന്നത്?
വർഷങ്ങൾക്ക് മുൻപ് നഷ്ടപ്പെട്ട മദനനെ തേടി ലീല പോയതുപോലെ, സന്ദീപ് തന്നെ തേടി വന്നതാണോ?
അവൾ അറിയാതെ വരികൾ തെറ്റിച്ചു പാടാൻ തുടങ്ങി.
പുസ്തകത്തിലെ വരികൾക്ക് പകരം അവളുടെ ഉള്ളിലെ വേദന വാക്കുകളായി പുറത്തുവന്നു:
"കാറ്റിൽ നിൻ ഗന്ധം...
മണ്ണിൽ നിൻ സ്പർശം...
നീ പോയിട്ടില്ല സന്ദീപ്...!!"
മുന്ബെഞ്ചിലിരുന്ന ശ്രുതി എന്ന പെൺകുട്ടി പതുക്കെ എഴുന്നേറ്റു.
"ടീച്ചർ... പുസ്തകത്തിൽ അങ്ങനെയല്ലല്ലോ ഉള്ളത്. 'ഇപ്പൊഴേ ചാവു ഞാൻ' എന്നല്ലേ ടീച്ചർ..."
മീര പെട്ടെന്ന് ഞെട്ടി കുട്ടിയെ നോക്കി.
ക്ലാസ്സിലെ കുട്ടികളെല്ലാം പരസ്പരം നോക്കി അടക്കം പറയുകയും ചിരിക്കുകയും ചെയ്യുന്നു.
"ടീച്ചർ സന്ദീപ് എന്ന് പറഞ്ഞോ?"
ഒരു കുട്ടി പിന്നിലിരുന്ന് ചോദിച്ചു.
മീരയുടെ മുഖം ചുവന്നു തുടുത്തു.
ഗേറ്റിനടുത്തേക്ക് അവൾ വീണ്ടും നോക്കിയപ്പോൾ അവിടെ ആരുമില്ല! വെറും ശൂന്യമായ സ്കൂൾ മുറ്റം മാത്രം.
"ക്ഷമിക്കണം കുട്ടികളെ...
💬 Comments
View all comments