Chapter Title : കുടിയേറ്റം [ലോഹിതൻ]
ഓരോ ചായ കുടിച്ചിട്ട് ഔതക്കുട്ടി എഴുതിയ ലെറ്റർ എടുത്ത് ആലീസ് ഒന്നു കൂടി വായിച്ചു...
അതിൽ വഴി കൃത്യമായി എഴുതിയിട്ടുണ്ട്...ട്രെയിൻ ഇറങ്ങി ബസ്സ്റ്റാൻഡിൽ എത്തുക.. തളിപ്പറമ്പിലേക്കുള്ള ബസ്സിൽ കയറി തളിപ്പറമ്പിൽ ഇറങ്ങുക..
രണ്ടോ മൂന്നോ ബസ്സ് മാത്രമാണ് ഉള്ളത്.. സ്റ്റാൻഡിൽ അന്വഷിച്ചാൽ സമയം അറിയാം...
തളി പറമ്പിൽ എത്തിയാൽ ആലക്കോട് ഭാഗത്തേക്ക് ചില സമയം ജീപ്പ് കിട്ടും... ജീപ്പുകാർക്ക് രണ്ട് രൂപ കൊടുത്താൽ നടുവിൽ എന്ന സ്ഥലത്ത് ഇറക്കും.. അവിടുന്ന് പിന്നെ നടക്കണം.. നടപ്പുകാർ ഒരുപാട് കാണും.. അതുകൊണ്ട് പേടിക്കേണ്ട..
കുടിയാൻമല എന്ന സ്ഥലത്താണ് എത്തേണ്ടത്.. അവിടെ ഞാൻ ഉണ്ടാവും..
ഇതാണ് ഔതകുട്ടി എഴുതിയ കത്തിലെ വഴി...
തളിപ്പറമ്പിൽ നിന്നും ജീപ്പ് കിട്ടിയത് കൊണ്ട് നടുവിൽ വരെ കഷ്ടപ്പെടാതെ എത്താൻ പറ്റി.. അവിടുന്ന് ഒരു വിധത്തിൽ മല കയറി നടന്ന് കഷ്ടപ്പെട്ട് വൈകുന്നേരം ആയപ്പോഴേക്ക് ഔതക്കുട്ടിയുടെ വീട്ടിൽ എത്തി വർഗീസ്സും കുടുംബവും...
ഇനി ഔതകുട്ടിയെപ്പറ്റി അല്പം പറയാം..
നാട്ടിൽ നിന്നാൽ ഒരു കാലത്തും രക്ഷപെടില്ലെന്നു കരുതി മലബാറിലേക്ക് കുടിയേറിയതാണ് ഔതകുട്ടിയും...
ഏഴു കൊല്ലം മുൻപാണ് അയാൾ കുടിയാൻ മലയിൽ എത്തിയത്.. അതായത് അമ്പത്തി എട്ടിൽ...
എങ്ങിനെ എങ്കിലും പണക്കാരൻ ആകണം എന്ന ഒറ്റചിന്തയെ അയാൾക്കൊള്ളു.. കെട്ടിയവൾ സൂസമ്മക്കും അങ്ങനെ ഒക്കെ തന്നെ.. ഒൻപതും പന്ത്രണ്ടും വയസുള്ള രണ്ട് ആൺ മക്കളാണ് അവർക്കുള്ളത്...
ആലീസിന്റെ അമ്മയുടെ വകയിൽ ഒരു ആങ്ങളയുടെ മകനാണ് ഔതകുട്ടി... അത്ര അടുത്ത ബന്ധമൊന്നും അല്ല...
ഔതകുട്ടി വലിയ കാശൊന്നും കൊണ്ടല്ല മലബാറിലേക്ക് വന്നത്...
ആലക്കോട് വന്ന് കൈയിൽ ഉള്ള പണത്തിന് കുറച്ചു സ്ഥലം വാങ്ങാൻ തേടി നടന്നപ്പോൾ ആണ് കേളു നമ്പ്യാരെ കുറിച്ച് കേട്ടത്..
മുൻ അംശം അധികാരി.. അലക്കോട് കർത്തികപുരം പ്രദേശങ്ങളിലെ വലിയ ജന്മി നൂറുകണക്കിന് ഏക്കർ സ്ഥലത്തിന്റെ ഉടമ...
കേളു നമ്പ്യാരെ മുഖം കാണിച്ച് സങ്കടം പറഞ്ഞാൽ സ്ഥലം കിട്ടാൻ സാധ്യതയുണ്ടന്ന് പലരും പറഞ്ഞ് ഔതകുട്ടിയും അറിഞ്ഞു...
ഭൂമി കിട്ടാൻ ആരുടെ കാലിൽ പിടിക്കാനും ഔതകുട്ടിക്ക് ഒരു മടിയും ഇല്ലായിരുന്നു....
അങ്ങനെ കേട്ടറിഞ്ഞാണ് ഔതകുട്ടിയും സൂസമ്മയും കേളു നമ്പ്യാരുടെ എട്ടുകെട്ടിന്റെ ഉമ്മറത്ത് എത്തുന്നത്...
💬 Comments
View all comments