0%

Chapter Title : വിരഹം, സ്‌മൃതി, പ്രയാണം [ഋഷി]

Author : ഋഷി Read All Parts 838

വീട്ടിൽ ആരും വന്നു പരാതി പറയരുത്. മൂപ്പിലാന്റെ മിനിമം ഡിമാന്റ്!

ഹ! ഈ ചിറ്റയ്ക്കു കണ്ണില്ലേ! ഉടുത്തിരിക്കുന്ന കുപ്പായോം ജീൻസും! വല്കലോം മരവുരീം! താടീം നെറ്റീലോട്ടു കെടക്കണ മുടീം... ആ തിരുമോന്ത കാണാമ്പോലുമില്ല! ഒരു പാത്രോം കയ്യില് പിടിപ്പിച്ച് ആ അമ്പലത്തിന്റെ തിണ്ണേലോട്ടിരുത്തിയാല് നല്ല തുട്ടു വീഴും! ചിറ്റേം മോളും കൂടി കൂട്ടച്ചിരി! ഞാനൊരു കൂസലുമില്ലാതെ ചാപ്പാടും അകത്താക്കി, ചായേം കുടിച്ചു. സങ്ങതിയെന്താണെന്നു വെച്ചാൽ ചേമ്പെല പോലത്തെ തൊലിയാണ്. ഒട്ടു മുക്കാൽ കാര്യങ്ങളും തൊടാതങ്ങൊഴുകിപ്പൊക്കോളും!

കണ്ടില്ലേ ചിറ്റേ ...ഇങ്ങനെ ഉളുപ്പില്ലാത്തവനായിപ്പോയല്ലോ ഇവൻ! അവളെന്റെ ചെവിക്കു പിടിച്ചു തിരുമ്മി.

അമ്മയ്ക്കതൊന്നും ഒരു വിഷയമേയല്ല. പുള്ളിക്കാരി പാത്രങ്ങളും എടുത്തുമാറ്റി സ്വന്തം പണികളിൽ മുഴുകും. നമ്മടെ കുഞ്ഞു ഭദ്രകാളി എന്റെ ബൈക്കിന്റെ പൊറകില് മൂടൊറപ്പിച്ചുകൊള്ളും!

പിന്നെ കോളേജെത്തുന്നതു വരെ ചെവിയിൽ നിരന്തരമായ പ്രക്ഷേപണം. കാലാവസ്ഥ, പ്രധാനവാർത്തകൾ, കമ്പോളനിലവാരം (ഇതിനെയെല്ലാം പരദൂഷണം എന്നും പറയാം)... ദൈവം സഹായിച്ച് ഒറ്റ വാക്കങ്ങോട്ടു പറേയണ്ടതില്ല!

ഒറ്റയാനല്ലായിരുന്നെങ്കിലും കമ്പനി കുറവായിരുന്നു. ക്യാമ്പസിൽ അടുത്തുള്ള വലിയ ലൈബ്രറിയാണ് പ്രധാന താവളം. അടുത്തു കാന്റീനുമുണ്ടായിരുന്നു. സ്കൂളിൽ, പന്ത്രണ്ടുവരെ വലിയ പഠിപ്പിസ്റ്റൊന്നുമല്ലായിരുന്നു. ഇക്കണോമിക്സ് കയ്യിൽ കിട്ടിയപ്പോഴാണ് ശരിക്കും താല്പര്യം തോന്നിയ വിഷയം പഠിച്ചു തുടങ്ങിയത്. എന്താണെന്നറിയില്ല. അപ്പോഴേക്കും പഠനം യാതനയല്ല.. ആനന്ദമായിരുന്നു!

ഇടയ്ക്കെല്ലാം ജീവിതത്തിലെ കുരിശ്... സീമ ഇടപെടും. സിനിമയ്ക്കു കൊണ്ടു ഡ്രോപ്പു ചെയ്യുക, റെസ്റ്റോറന്റിൽ അവളെ കൊണ്ടെത്തിക്കുക, ഷോപ്പിങ്ങിനു വിടുക.... പിന്നെ തിരിച്ചു കൊണ്ടുവരിക, ചെലപ്പോഴെല്ലാം അവളുടേയും സഖിമാരുടേയും അമ്പുകളേറ്റ് നിരായുധനായി ചോരയൊലിപ്പിക്കുക.... അങ്ങനെയെന്തെല്ലാം കലാപരിപാടികൾ!

ജീവിതമങ്ങിനെ സുന്ദരമായി അനുസ്യൂതം പുരോഗമിക്കവെ ഒരു വലിയ വേദന തലയിലേക്ക് വന്നു കേറി! സീമയുടെ പുതിയ കലാപരിപാടിയായ പ്രേമനാടകങ്ങളിൽ ഹംസത്തിന്റെ വേഷം! വിശദീകരിച്ചാൽ സന്ദേശവാഹകൻ! ഒരു മാതിരിയുള്ള എല്ലാ കാര്യങ്ങൾക്കും എറാൻ മൂളുന്ന ഞാനൊന്നു പ്രതിഷേധിക്കാൻ ശ്രമിച്ചു. അവളതു നിർദ്ദയം അവഗണിച്ചു. പാവം കാമുകവേഷധാരികൾ... ഈയാം പാറ്റകൾ! ചിറകു കരിഞ്ഞ് ചോരയൊലിച്ചു മോങ്ങുന്ന അവന്മാരുടെ സങ്കടങ്ങൾ കേൾക്കണ്ട ഗതികേടുമുണ്ടായി.

നിനക്കു ഹൃദയമുണ്ടോടീ? ലേറ്റസ്റ്റ് കറിവേപ്പിലയുടെ വിലാപങ്ങൾ കേട്ടു വശം കെട്ടു ഞാനൊരിക്കൽ ചോദിച്ചു. കടൽക്കാറ്റിന്റെ ഉപ്പുരസവും കക്കകൾ കലർന്ന ഈർപ്പമുള്ള മണവും ഇരുന്ന റെസ്റ്റോറന്റിൽ ഞങ്ങളെ ചുറ്റിയിരുന്നു, തിരകളുടെ താളത്തിന്റെ പശ്ചാത്തലത്തിൽ..

ഹൃദയമോ? അതെന്തു കുന്തമാടാ! അവളെന്നെ ആക്കിച്ചിരിച്ചു. പോടീ... ആ പാവം റാം വന്ന് കരഞ്ഞു വിളിച്ചു.

ഓ അതു വല്ല്യ കാര്യമൊന്നുമല്ലടാ. മൂന്നിന്റന്ന് ആ വായ്നോക്കി അടുത്തവളുടെ പൊറകേ പൊക്കോളും. അവൾ ചുമലുകൾ കുലുക്കി.

💬 Comments

View all comments