Chapter Title : വിടപറയുമ്പോൾ
ശിരസ്സിലേയ്ക്ക് അഗ്നിയായ് പടർന്നു കയറുന്നുണ്ട്
കൈകാലുകൾ ഒന്ന് പിടയ്ക്കാൻ ഗതിയില്ലാതെ മരിക്കുവാൻ പോകുന്നു...
മേൽപ്പറഞ്ഞ നിമിഷങ്ങളും ഇനി ബാക്കിയില്ലെന്ന് നാഡിപിടിച്ചു നിൽക്കുന്ന വൈദ്യനേക്കാൾ എനിക്കറിയാം.
ഒരവസരം ഇനിയുണ്ടാകുമെങ്കിൽ...
കാലുകൾ ചെറുതായെങ്കിലും ചലിക്കുമായിരുന്നെങ്കിൽ
ആ ഞാവൽ മരത്തണലിൽ ഇരുന്നൊരു നിമിഷമെങ്കിലും ജീവിക്കാമായിരുന്നു...
'മനുഷ്യനായ്' മണ്ണിലൊരു നിമിഷം ജീവിക്കാമായിരുന്നു.
ഇന്ന് പെയ്യുന്ന ചാറ്റൽമഴ ശ്രദ്ധിച്ചുവോ നിങ്ങൾ!
ഇന്നും അന്നേ പോലെ നൂലിഴ കെട്ടാതെ പെയ്തിറങ്ങുന്നു.
അന്ന് ഞങ്ങളത് നനഞ്ഞു തിമിർത്തതോർക്കുമ്പോൾ..,
ഇനിയാ ബാല്യം ഇല്ലെന്നോർക്കുമ്പോൾ മരണവേദനയേക്കാൾ വലിയൊരു വേദനയാണുള്ളിൽ...
ഓർമ്മത്തുള്ളികൾ ചെവിയരുകിലൂടെ ചേർന്നൊഴുകുന്നത് ശരിക്കും അറിയുന്നുണ്ട്...
വേദന സഹിക്കുന്നില്ല, ഞാനെന്റെ നാവൊന്ന് കടിച്ചുപിടിക്കട്ടെ.
കണ്ണുകളിറുക്കാൻ കഴിയുന്നില്ല അതിലൂടെയാണ് ഞാനെന്നെ വിട്ട് പോകുന്നത്.
ഞാനെന്നോട് വിട പറയുകയാണ്.
ഒപ്പം,
മഴയോടും,
കരിമഷിക്കായോടും,
കരിമഷിക്കണ്ണുകൾ
തുളുമ്പി നിൽക്കും
നേർപാതിയോടും...
ഇപ്പോഴും എനിക്ക് കാണാം പ്രിയേ...
നിന്റെ നീർമിഴിപ്പൂക്കൾക്കെന്റെ- ചങ്കിലെച്ചോരതൻ നിറമായത്...
വൈകിയെങ്കിലും ഞാനറിയുന്നു,
എന്റെ ചോരയ്ക്ക് നിന്റെ കണ്ണുനീരെന്നർത്ഥമുണ്ടെന്ന്...
വെട്ടിപ്പിടിച്ച മണ്ണൊട്ടും കൂടെ വന്നില്ല,
തെക്കേപ്പുറത്തൊരിത്തിരി മണ്ണെന്നെ തിന്ന് മടുക്കുവാൻ കൊതിപൂണ്ട് നിൽപ്പാണ്.
വെട്ടിയരിഞ്ഞതും വലിച്ചിട്ട് തൊഴിച്ചതും നിന്നെയായിരുന്നെങ്കിലും നന്മയേ,
ഒടുവിലൊരുതുള്ളിയില്ലാതെ
വറുതിയായ് പോയതെന്റെ ചോരയും,
എന്റെ ജീവനുമായിരുന്നു.
💬 Comments
View all comments