“… ഓഹോ. ഇനി നിങ്ങളുടെ ആട്ടും തുപ്പും സഹിച്ച് ഇവിടെ നിൽക്കാൻ എനിക്ക് പറ്റില്ല ഞാൻ പോവാണ്…” നിരഞ്ജനെയും മറികടന്ന് ദേവു വീടിന് പുറത്തേക്ക് ഇറങ്ങി.
“… നീ ഇപ്പൊ നിന്റെ വീട്ടിലേക്ക് ആവും പോവുന്നത് അല്ലെ. എന്നാ പൊയ്ക്കൊ തെരുവ് പട്ടിയെ അടിച്ചിറക്കും പോലെ നിന്നെ അവിടെന്ന് അടിച്ചിറക്കും. ആ സമയം നീ ഇവിടേക്ക് തന്നെ തിരിച്ചു വരും ഞാൻ കാത്തിരിക്കും നിന്റെ വരവിനായി…” സൈക്കോ ചിരിയോടെ നിരഞ്ജൻ ദേവുവിന്റെ പൊക്കിനെ ആസ്വദിച്ചു.
ഇത്രയും കാലം തിരിഞ്ഞുപോലും നോക്കാത്ത ദേവു പെട്ടെന്ന് ഒരുദിവസം തിരിച്ചു ചെല്ലുമ്പോൾ ആ കുടുംബം അവളെ ആട്ടി പുറത്താക്കും എന്ന ചിന്തയിൽ ആയിരുന്നു നിരഞ്ജൻ. അങ്ങനെ പോവാൻ പോലും ഒരിടം ഇല്ലാതെ മാനസികമായി തളർന്ന ദേവുവിനെ വീണ്ടും തന്റെ കാൽകീഴിൽ കൊണ്ട് വന്ന് എന്നെന്നേക്കുമായി തളയ്ക്കാം എന്ന് കണക്കുകൂട്ടിയ നിരഞ്ജന് ആകെ തെറ്റി.
ലക്ഷ്മണ രേഖ താണ്ടിയ ദേവു സ്വാതന്ത്രത്തിന്റെ കാറ്റ് ശ്വസിച്ചു. എന്തിനെയും നേരിടാനുള്ള ഒരു ദൈര്യം അവളിലേക്ക് വന്ന് ചേർന്നു. ദേവൻ പുറത്താക്കിയാലും തിരികെ നിരഞ്ജന്റെ പക്കൽ പോകില്ലെന്ന് അവൾ തീരുമാനിച്ചു.
“… ഒരുപക്ഷെ അന്ന് അവൾ ആ വേലി തകർത്ത് വന്നില്ല എങ്കിൽ ഇതൊന്നും ആരും അറിയില്ലായിരുന്നു…” ദേവു അനുഭവിച്ച ക്രൂരതകൾ പറയുന്ന ദേവന്റെയും കേൾക്കുന്ന തേജസ്സിന്റെയും കണ്ണുകൾ ഒരുപോലെ നിറഞ്ഞൊഴുകി.
“…ദേവുവിന്റെ ശരീരത്തിലെ പാടുകൾ കണ്ട വേദികക്ക് പോലും ഭയം തോന്നി. അപ്പൊ അതെല്ലാം അനുഭവിച്ച ദേവുവിന്റെ അവസ്ഥ ചിന്തിക്കാൻ പോലും പറ്റുന്നില്ല…”
