അയാൾ തന്റെ കീച്ചെയിൻ കയ്യിൽ ചുഴറ്റുന്ന ശബ്ദം വാതിലിനപ്പുറം കേൾക്കാം. മാത്യു അടുക്കളയുടെ വാതിലിലൂടെ പുറത്തേക്ക് ചാടാൻ ഒരുങ്ങി.
പക്ഷേ സാം വാതിൽ തുറന്നില്ല.
പകരം അടഞ്ഞ വാതിലിന് പുറത്ത് നിന്ന് അയാൾ ശാന്തമായി വിളിച്ചു പറഞ്ഞു:
”മാത്യു… നീ അകത്തുണ്ടെന്ന് എനിക്കറിയാം. ആ ഗ്യാസ് നോബ് ഒന്ന് തിരിച്ചു വെച്ചേക്ക്.ഭയങ്കര മണം.. എനിക്ക് മരിക്കാൻ ഇപ്പൊ താല്പര്യമില്ല. എന്റെ കൂടെ വരാൻ നതാഷാ കൂടി വേണ്ടേ? അത് കണ്ടിട്ട് പോയാൽ പോരെ നിനക്ക്?”
മാത്യു സ്തബ്ധനായി നിന്നുപോയി. സാം എല്ലാം അറിഞ്ഞിരുന്നു! മാത്യു അവിടെ വരുമെന്നും ഇങ്ങനെയൊക്കെ ചെയ്യുമെന്നും സാം നേരത്തെ കണക്കുകൂട്ടിയിരുന്നു. ഒരു മാരകരോഗിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല എന്ന സത്യം മാത്യുവിനെ ഭയപ്പെടുത്തി.
മാത്യു ഗ്യാസ് സിലിണ്ടറിന്റെ നോബ് പതുക്കെ അടച്ചു. സ്ഫോടനം കൊണ്ട് ഒന്നിനും പരിഹാരമാകില്ലെന്ന് അയാൾക്ക് തോന്നി.
മാത്യു മുൻവാതിൽ തുറന്നു..
വാതിലിന് അപ്പുറവും ഇപ്പുറവും നിൽക്കുന്ന രണ്ട് മനുഷ്യർ. ഒരാൾ മരണത്തെ മുന്നിൽ കാണുന്ന വേട്ടക്കാരനും, മറ്റൊരാൾ സ്വന്തം പാപബോധത്തിൽ നീറുന്ന ഇരയും.
ആ വിജനമായ മലഞ്ചെരിവിലെ വീടിനുള്ളിൽ ഗ്യാസിന്റെ ഗന്ധം പടരുമ്പോഴും അവർക്കിടയിൽ വാക്കുകൾ കനലായി കത്തിക്കൊണ്ടിരുന്നു.
മാത്യുവിന് ശ്വാസം മുട്ടുന്നുണ്ടായിരുന്നു.
പക്ഷേ, ആ മെഡിക്കൽ സർട്ടിഫിക്കറ്റ് കയ്യിലിരിക്കെ അയാൾക്ക് അവിടെനിന്ന് ഓടിപ്പോകാൻ തോന്നിയില്ല. അയാൾ വിറയ്ക്കുന്ന ശബ്ദത്തിൽ ചോദിച്ചു:
”എന്തിനായിരുന്നു സാം ഇതൊക്കെ?
