മാത്യുവിന്റെ കണ്ണുകളിലെ ഭയവും നിസ്സഹായാവസ്ഥയും അവൾ കണ്ടു.
അവൾ ഒന്നുമാലോചിക്കാതെ തന്റെ ഉള്ളിലെ വലിയൊരു ആഗ്രഹം അയാളോട് വെളിപ്പെടുത്തി.
”ഓക്കേ സാർ… നിങ്ങൾ പറയുന്നത് ഞാൻ അനുസരിക്കാം.
പക്ഷേ എനിക്ക് ഇവിടെ നിൽക്കാൻ വയ്യ.
എനിക്ക് യൂറോപ്പിലേക്ക് പോകണം.
അതെന്റെ വലിയൊരു സ്വപ്നമാണ്. സാമ്പത്തികമായി സാർ എന്നെ സഹായിക്കണം.”
ലില്ലിയുടെ ആവശ്യത്തിന് മുന്നിൽ മാത്യുവിന് എതിർപ്പില്ലായിരുന്നു.
പണം അയാൾക്ക് ഇപ്പോൾ ഒരു പ്രശ്നമേയല്ല. നതാഷയെ വീണ്ടെടുക്കുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ അയാളുടെ മുന്നിലുള്ളൂ.
”സമ്മതം ലില്ലി… എന്റെ ജീവിതത്തിൽ ഇപ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് നിന്നെ ബോധ്യപ്പെടുത്താൻ എനിക്ക് ആവില്ല.
പക്ഷേ നീ ആവശ്യപ്പെട്ടത് ഞാൻ ചെയ്തുതരും.
എത്ര പണം വേണമെങ്കിലും തരാം, നിന്റെ യാത്രയ്ക്കുള്ള എല്ലാ സൗകര്യങ്ങളും ഞാൻ ഒരുക്കാം. നീ എത്രയും പെട്ടെന്ന് ഇവിടം വിടണം.”
അയാൾ ഉടൻ തന്നെ തന്റെ അക്കൗണ്ടന്റും ഏജന്റുമായി സംസാരിച്ചു. ലില്ലിക്ക് വേണ്ട വിസയും ടിക്കറ്റും പണവും ഉറപ്പുവരുത്തി.
അവളെ തന്റെ ജീവിതത്തിൽ നിന്ന് സുരക്ഷിതമായി ഒഴിവാക്കി നിർത്തുമ്പോൾ മാത്യുവിന്റെ മനസ്സിൽ ഒരു ഭാരം ഒഴിഞ്ഞതുപോലെ തോന്നി…
ദിവസങ്ങൾ കഴിയുംതോറും മാത്യുവിന്റെ മനസ്സ് ഒരു കൊടുംകാറ്റുപോലെ പ്രക്ഷുബ്ധമാവുകയായിരുന്നു..
പ്രണയം പകയായും, നിസ്സഹായാവസ്ഥ ക്രൂരതയായും മാറുന്ന ഭീകരമായ ഒരു നിമിഷം.
തന്റെ പ്രിയപ്പെട്ടവളെ മറ്റൊരാൾക്ക് വിട്ടുകൊടുക്കുന്നതിനേക്കാൾ നല്ലത് അവളെ ഇല്ലാതാക്കുന്നതാണെന്ന വികലമായ ചിന്ത അയാളെ കീഴടക്കിയിരിക്കുന്നു.
