ദിവസങ്ങൾ കഴിഞ്ഞ്,
മലഞ്ചെരിവിലെ ആ വിജനമായ വീട്. ചുറ്റും മരങ്ങളും കാട്ടുചെടികളും പടർന്നുനിൽക്കുന്നു.
ലില്ലിയിൽ നിന്നും മനസ്സിലാക്കിയ വഴിയിലൂടെ മാത്യു അവിടെ എത്തുമ്പോൾ നേരം രാവിലെ ഒമ്പത് മണിയോട് അടുക്കുന്നെ ഉണ്ടായിരുന്നുള്ളൂ.
ശത്രുവിന്റെ കോട്ടയ്ക്കുള്ളിലേക്ക് ഒളിച്ചുകടക്കുന്ന ഒരു വേട്ടക്കാരനെപ്പോലെ അയാൾ കാർ കാട്ടിനുള്ളിലേക്ക് മാറ്റി ആ വീടിന് അല്പം മാറി പതിയിരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ നതാഷ പുറത്തേക്ക് വന്നു. അവളുടെ മുഖത്ത് പഴയ ആ നിഷ്കളങ്കതയില്ല, പകരം ഏതോ ഒരു ലഹരിയിൽ ആണ്ടുപോയതുപോലെയുള്ള ഒരു ഭാവം.
അവൾ തന്റെ പുതിയ ക്ലിനിക്കിലേക്ക് കാറിൽ പുറപ്പെട്ടു. തൊട്ടുപിന്നാലെ സാമും തന്റെ ബൈക്കിൽ എവിടേക്കോ പോയി.
വീട് ഇപ്പോൾ വിജനമാണ്.
മാത്യു സാവധാനം വീടിന്റെ പിൻഭാഗത്തേക്ക് നീങ്ങി.
പിന്നിലെ ഗ്രിൽ ലോക്ക് പൊട്ടിച്ചു അതുവഴി അയാൾ അകത്തേക്ക് കടന്നു.
ആ വീടിനുള്ളിൽ നതാഷയുടെയും സാമിന്റെയും സാന്നിധ്യം മണംകൊണ്ട് അയാൾക്ക് അനുഭവപ്പെട്ടു. കിച്ചണിലേക്ക് നടന്ന മാത്യുവിന്റെ കണ്ണുകൾ ആദ്യം ഉടക്കിയത് അവിടുത്തെ ഗ്യാസ് സിലിണ്ടറിലായിരുന്നു.
അയാളുടെ ഉള്ളിൽ ഒരു പിശാച് ഉണർന്നു.
”നതാഷാ… നിന്നെ എനിക്ക് രക്ഷിക്കാൻ കഴിയില്ലെങ്കിൽ, നിന്നെ ആർക്കും വിട്ടുകൊടുക്കില്ല. അൽവിഷിന്റെ ഭാര്യയെപ്പോലെ നീയൊരു ഭ്രാന്തിയായി മാറുന്നത് കാണാൻ എനിക്ക് വയ്യ. അതിലും നല്ലത് ഈ മരണം തന്നെയാണ്.”
അയാൾ വിറയ്ക്കുന്ന കൈകളോടെ ഗ്യാസ് സിലിണ്ടറിന്റെ നോബ് സാവധാനം തിരിച്ചു.
