ഉള്ളിലെ ആവേശവും ഒപ്പം ചെറിയൊരു ഭയവും വിട്ടുമാറുന്നില്ല.ഇത് ആരോടെങ്കിലും പറയാതെ അവന് ഇരിക്കാൻ കഴിയില്ലായിരുന്നു.മനു തന്റെ ഫോൺ എടുത്ത് പുറത്തേക്കു വന്നു.നന്ദുവിനെ വിളിച്ചു. സമയം ഇരുട്ടുന്നു.ഉമ്മറത്ത് നിൽക്കുമ്പോഴാണ് അയൽവക്കത്തെ തയ്യൽക്കാരി ഷൈലജ ചേച്ചി അങ്ങോട്ട് വന്നത്.ഒരു പഴയ നൈറ്റിയും തോളിൽ ഒരു തോർത്തും ഇട്ടാണ് വരവ്.നടന്നു വന്നതിന്റെ കിതപ്പ് അവരുടെ മുഖത്തുണ്ട്.
“ഓഹ്… നടന്നു മടുത്തു.നിനക്ക് നിന്റെ ആന്റിയോട് പറഞ്ഞൂടെ ഗേറ്റിൽ നിന്ന് ഇങ്ങോട്ട് നടക്കാൻ വല്ല വണ്ടിയും ഏർപ്പാടാക്ക?ഓഹ് വയ്യട…” മുറ്റത്തെ തൂണിൽ ചാരി നിന്ന് ഷൈലജ കിതപ്പോടെ പറഞ്ഞു.
മനു ചിരിച്ചുകൊണ്ട് ഫോൺ പോക്കറ്റിലിട്ടു.
“എന്താ ഷൈലജേച്ചി, ഇത്ര ദൂരം നടന്നപ്പോഴേക്കും തളർന്നോ? തയ്യൽ മെഷീൻ ചവിട്ടുന്ന കരുത്തൊന്നും ഇപ്പോഴില്ലേ?”
“പോടാ കുരുത്തംകെട്ടവനെ,” ഷൈലജ ചിരിച്ചുകൊണ്ട് അവനെ ഒന്ന് ഉഴിഞ്ഞുനോക്കി.”നീയിപ്പോ മുംബൈയിലൊക്കെ പോയി വലിയ ആളായല്ലോ. ഈ രണ്ട് വർഷം കൊണ്ട് അവിടെ എന്ത് ട്രെയിനിങ്ങായിരുന്നു? കണ്ടിട്ട് എല്ലും തോലും മാത്രമായല്ലോടാ!അവിടെ നിനക്ക് തിന്നാൻ ഒന്നും തന്നില്ലേ?അതോ വല്ല മുംബൈ സുന്ദരിമാരുടെയും പിന്നാലെ നടന്ന് ഉരുകി തീർന്നതാണോ?”
മനു ചമ്മി.”അതൊന്നുമല്ല ചേച്ചി,അവിടെ ഭയങ്കര തിരക്കായിരുന്നു.പിന്നെ അവിടുത്തെ ഭക്ഷണവും കാലാവസ്ഥയും ഒന്നും അങ്ങോട്ട് പിടിച്ചില്ല.”
ഷൈലജ ചേച്ചി അകത്തേക്ക് നോക്കി വിളിച്ചു, “മഞ്ജു… എടിയേ മഞ്ജു… നിന്റെ ഈ കൊച്ചിനെ നീ വല്ലതും കൊടുത്ത് വളർത്തുന്നുണ്ടോ? ഇവൻ അസ്ഥികൂടം പോലെയായല്ലോ!”
