”നമുക്ക് ഹാളിലേക്ക് ഇരിക്കാം, ഇവിടെ ഈ ചില്ലുകഷണങ്ങൾ കിടക്കുകയല്ലേ,” തറയിലെ പൊട്ടിയ പാത്രത്തിലേക്ക് നോക്കി ഞാൻ പറഞ്ഞു.
അവൾ പതുക്കെ തലയാട്ടി. ഞങ്ങൾ രണ്ടുപേരും ഹാളിലെ സോഫയിലേക്ക് വന്നിരുന്നു. ജനലിലൂടെ പുറത്തെ കനത്ത മഴയുടെ ശബ്ദവും കാറ്റും അകത്തേക്ക് വരുന്നുണ്ടായിരുന്നു. ആയിഷ ഇപ്പോഴും ചെറിയ തോതിൽ വിറയ്ക്കുന്നുണ്ടായിരുന്നു. ഞാൻ അടുക്കളയിൽ പോയി ഒരു ഗ്ലാസ്സ് വെള്ളമെടുത്ത് അവൾക്ക് നേരെ നീട്ടി.
അവൾ വെള്ളം വാങ്ങി പതുക്കെ കുടിച്ചു. ഗ്ലാസ്സ് തിരികെ മേശപ്പുറത്ത് വെക്കുമ്പോൾ അവളുടെ കണ്ണുകൾ എന്നെത്തന്നെ നോക്കുകയായിരുന്നു. ആ നോട്ടത്തിൽ ഒരുപാട് ചോദ്യങ്ങളും, അതിലേറെ നന്ദിയുമുണ്ടായിരുന്നു.
”റഹീമിന്… എന്നെക്കുറിച്ച് എല്ലാം അറിയാമല്ലേ?” വളരെ താഴ്ന്ന ശബ്ദത്തിൽ, തറയിലേക്ക് നോക്കിക്കൊണ്ട് അവൾ ചോദിച്ചു.
ആ ചോദ്യം എന്നെ അല്പം പരിഭ്രമിപ്പിച്ചു. നാട്ടിലെ ഗോസിപ്പുകളും അബ്ബു അവളെ വീട്ടിലേക്ക് കൊണ്ടുവന്ന സാഹചര്യവും എനിക്ക് അറിയാമെന്ന കാര്യം അവൾ മുൻകൂട്ടി മനസ്സിലാക്കിയിരുന്നു. ഞാൻ എന്ത് മറുപടി പറയണം എന്നറിയാതെ ഒരു നിമിഷം മടുത്തുനിന്നു.
”എനിക്ക്… എനിക്ക് ഈ ഭൂമിയിൽ ആരുമില്ല റഹീം,” എന്റെ മൗനം കണ്ട് അവൾ സ്വയം പറഞ്ഞുതുടങ്ങി. “എല്ലാവർക്കും ഞാൻ ഒരു ഭാരമായിരുന്നു. പണത്തിന് വേണ്ടി സ്വന്തം ചോരയെ വിറ്റപ്പോൾ എന്റെ ഉമ്മ പോലും കരഞ്ഞില്ല. ഈ വീട്ടിലേക്ക് വരുമ്പോൾ ഒരു തടവറയിലേക്കാണ് പോകുന്നതെന്നാണ് ഞാൻ കരുതിയത്. പക്ഷേ…” അവൾ നിർത്തി, എന്നിട്ട് അവളുടെ ആ വലിയ കണ്ണുകൾ ഉയർത്തി എന്നെ നോക്കി. “…പക്ഷേ റഹീം എന്നെ നോക്കുന്ന കണ്ണുകളിൽ മറ്റുള്ളവരെപ്പോലെ വെറുപ്പോ പരിഹാസമോ ഞാൻ കണ്ടിട്ടില്ല.”
