“ദേ ആ സിറ്റൗട്ടിൽ കിടക്കുന്നുണ്ട്.” ലൗലിയുടെ മകൻ സിറ്റൗട്ടിലേക്ക് ചൂണ്ടി.
സജു ലൗലിയുടെ കയ്യിലിരുന്ന വടി വാങ്ങി ധൈര്യം സംഭരിച്ച് സിറ്റൗട്ടിന്റെ അടുത്തേക്ക് നടന്നു.
ഒരു മൂലയ്ക്കായി ചുരുണ്ട് കിടക്കുന്ന ചെറിയൊരു ശംഖുവരയനെ അവൻ വ്യക്തമായി കണ്ടു. അവൻ ശ്രദ്ധയോടെ സിറ്റൗട്ടിലേക്ക് കയറി പാമ്പിന്റെ അടുത്ത് ചെന്നു. സകല ഈശ്വരന്മാരെയും മനസ്സിൽ ധ്യാനിച്ച് കയ്യിലിരുന്ന വടി കൊണ്ട് അവനാ പാമ്പിന്റെ തലയിൽ തന്നെ കുത്തിപ്പിടിച്ചു. പാമ്പ് കിടന്നു പുളഞ്ഞു. 5 മിനിറ്റ് എങ്കിലും അത് മരണവെപ്രാളം കാണിച്ചു. ഭാമയും ലൗലിയും മകനും ആശങ്കയോടെ അത് നോക്കി നിന്നു. ഏതായാലും പാമ്പ് ചത്തു. സജു വിജയാഹ്ലാദത്തോടെ അവരെ നോക്കി. അവരൊക്കെ ആശ്വാസത്തോടെ സിറ്റൗട്ടിലേക്ക് കയറി വന്നു.
“സജു… നീ വന്നത് ഏതായാലും ഭാഗ്യമായി.” ഭാമേച്ചി അഭിമാനത്തോടെ അവനെ നോക്കി പറഞ്ഞു.
“അതെ… ഞാൻ ആകെ പേടിച്ചു പോയി.” ലൗലി ആരാധനയോടെ അവനെ നോക്കി.
“ചേട്ടൻ സൂപ്പറാ…” ലൗലിയുടെ മകൻ പാമ്പിനെ കാണാനായി എത്തിനോക്കി. കണ്ണട വെച്ച ഒരു കിളുന്ത് ചെക്കൻ. 17 വയസ്സ് എങ്കിലും കാണും.
“ഇതിനെ കുഴിച്ചിടണം… നീ പോയി ഒരു തൂമ്പ എടുത്തു വാ…” സജു പറഞ്ഞു.
അവൻ ചായിപ്പിലേക്ക് ഓടി. സജു പാമ്പിനെ വടിയിൽ ചുറ്റിയെടുത്തു. അവൻ സിറ്റൗട്ടിൽ നിന്ന് പുറത്തേക്കിറങ്ങാൻ ആയി തിരിഞ്ഞതും വടിയിലെ പാമ്പിനെ കണ്ട് ലൗലി പെട്ടെന്ന് പേടിച്ചു പിന്നോട്ട് ചാടി. ഭാമയുടെ ദേഹത്താണ് അവൾ വന്നിടിച്ചത്. അപ്രതീക്ഷിതമായ ആ ഇടിയിൽ പടിക്കെട്ടിൽ കാല് സ്ലിപ്പ് ആയി ഭാമ പിന്നിലേക്ക് വീണു.
“അമ്മേ…” എന്നൊരു നിലവിളിയോടെ ഭാമ മുറ്റത്ത് മലർന്നു വീണു.
