അവൾ പാറുവിനെ വിളിച്ചു. “പാറു, ഒന്ന് എന്റെ കൂടെ വാ. എനിക്കൊന്ന് അമ്പലത്തിൽ പോണം.”
ഇപ്പോൾ സ്ഥിരമായി മോഡേൺ വേഷങ്ങളിൽ മാത്രം കാണാറുള്ള ചിത്രയെ, സെറ്റ് സാരിയും ബ്ലൗസും ധരിച്ച്, തലമുടി ഒതുക്കിക്കെട്ടി നിൽക്കുന്ന കണ്ടപ്പോൾ പാറു അന്തംവിട്ടുപോയി.
“എന്റെ ചിത്രേ… നീയിത് എങ്ങോട്ടുള്ള പുറപ്പാടാ? തറവാട്ടിലെ കുലസ്ത്രീയാവാൻ തീരുമാനിച്ചോ?” പാറു കളിയാക്കി.
ചിത്ര ഒരു മങ്ങിയ പുഞ്ചിരി നൽകി. “കളിയാക്കല്ലേ പാറു. എനിക്കിന്ന് പുതിയൊരു ജീവിതം തുടങ്ങണം. എന്റെ മനസ്സാകെ കലങ്ങിയിരിക്കുകയാണ്. ഒന്ന് അമ്പലത്തിൽ പോയി നിന്നാലേ എനിക്ക് സമാധാനം കിട്ടൂ.”
പാറു: “ഹ്മ്… എന്തൊക്കെ കാണണോ ഇനി… “അവൾ നെടുവീർപ്പ് ഇട്ട് എഴുന്നേറ്റു റെഡി ആയി.
അങ്ങനെ പാറുവിനെ കൂടി അവൾ അമ്പലത്തിലെത്തി. ചന്ദനത്തിന്റെയും തുളസിയുടെയും മണം കലർന്ന ആ വായുവിൽ ചിത്ര ദീർഘമായി ശ്വസിച്ചു. ശ്രീകോവിലിന് മുന്നിൽ നിന്ന് കണ്ണടച്ച് കൈകൾ കൂപ്പുമ്പോൾ അവളുടെ ഉള്ളിൽ പാപബോധത്തിന്റെ ഒരു വലിയ ഭാരം അലിഞ്ഞുപോകുന്നതുപോലെ തോന്നി.
ഞാൻ തെറ്റ് ചെയ്തു. പക്ഷേ എന്റെ സ്നേഹവും സത്യമാണ്. ആ രാത്രിയിൽ സംഭവിച്ചതെല്ലാം ഒരുപേടിസ്വപ്നമായി നീ മായ്ക്കണേ. ഇനി ഗോകുലിന് മുന്നിൽ എനിക്ക് നുണകൾ പറയേണ്ടി വരരുത്. എനിക്ക്അവനെ സ്നേഹിക്കണം… പഴയതുപോലെ.’
അവൾ ഉറപ്പിച്ചു. ഫവാസിനെ ഇനി കാണില്ല. അതുലിനെ ഓർക്കില്ല. ഈ കൊച്ചിയിലെ ആഡംബരങ്ങൾക്കിടയിലും താൻ തന്റെ ഗോകുലിന്റെ മാത്രം പെണ്ണായിരിക്കും. ഭൂതകാലം ഒരു കരിനിഴലായി തന്നെ പിന്തുടരാൻ അവൾ അനുവദിക്കില്ല. അമ്പലത്തിന്റെ നടയിൽ നിന്ന് പ്രസാദവും വാങ്ങി മടങ്ങുമ്പോൾ ചിത്രയുടെ മുഖത്ത് ഒരു പ്രത്യേക ഗാംഭീര്യം നിഴലിച്ചിരുന്നു. അവളുടെ മനസ്സ് ഇപ്പോൾ ശാന്തമാണ്, എടുത്തിരിക്കുന്ന തീരുമാനത്തിൽ ഉറപ്പുള്ളതുപോലെ. തിരിച്ചു നടക്കുമ്പോൾ ചിത്ര പാറുവിനെ നോക്കി ഉറച്ച സ്വരത്തിൽ പറഞ്ഞു.
