ആ വാക്കുകൾ കേട്ടതും ഫിലിപ്പിന്റെ കണ്ണുകൾ ഒരു നിമിഷം താഴ്ന്നു.
അവൻ മിണ്ടാതെ ഇരുന്നു. ആദ്യ കഷണം വായിൽ വെച്ചപ്പോൾ
അവന്റെ ഉള്ളിൽ പെട്ടെന്ന് ഒരു പഴയ ശൂന്യത ഇളകി. വീട്ടിൽ ഒരാൾ വിളമ്പി തരുന്ന ഭക്ഷണം…അത് അവന് പരിചിതമല്ലാത്ത ഒരു സുഖമായിരുന്നു. അന്നാമ്മ ശ്രദ്ധയോടെ അവനെ നോക്കി. ‘കറി വേണോ മോനേ’?
‘മതി…’ കുറച്ചു കൂടി കഴിക്ക്. നീ ഇങ്ങനെ മെലിഞ്ഞ് നിന്നാൽ തോട്ടപ്പണി എങ്ങനെയാ ചെയ്യുന്നത്?
അവൻ ചെറുതായി ചിരിച്ചു. ആ ചിരി കണ്ടപ്പോൾ അന്നാമ്മയുടെ മനസ്സ് കൂടുതൽ ഉരുകി.
അവൾക്ക് എന്തുകൊണ്ടോ തോന്നി ഈ കുഞ്ഞ് ഇതുവരെ ഒരുപാട് സഹിച്ചിട്ടുണ്ടാവണം.
ഭക്ഷണം കഴിഞ്ഞപ്പോൾ ജോസഫ് പുറത്തുനിന്ന് അകത്തേക്ക് വന്നു. എടാ, കഴിച്ചോ? ‘കഴിച്ചു ഫാദർ…’ ഫിലിപ്പ് ഒന്നു നിൽക്കുകയും, പിന്നെ ഉടൻ തിരുത്തുകയും ചെയ്തു….ജോസഫ് ചേട്ടാ.
ജോസഫ് ചെറുതായി ചിരിച്ചു. ഫാദർ, അപ്പൻ എന്നൊന്നും വിളിച്ചാൽ തെറ്റില്ലെടാ. പക്ഷേ നീ ഇഷ്ടമുള്ള പോലെ വിളിച്ചോ. ഫിലിപ്പ് മിണ്ടാതെ നിന്നു. വാ… ഞാൻ ഒന്ന് ചുറ്റി കാണിച്ചുതരാം, ജോസഫ് പറഞ്ഞു.
രണ്ടുപേരും മുറ്റത്തേക്ക് ഇറങ്ങി. കുറച്ചു നടന്നു. ഇതാണ് തോട്ടം.
ഇവിടെയൊക്കെ വെള്ളം, വളം, ആളുകൾ വന്നാൽ നോക്കൽ ഇതൊക്കെ ശ്രദ്ധിക്കണം.
പിന്നെ ആ കാറുകൾ…ജോസഫ് ഒരു ചെറിയ ചിരിയോടെ പറഞ്ഞു,
അവയെല്ലാം നിന്റെ കണ്ണിൽ പതിഞ്ഞെന്ന് ഇന്നലെ തന്നെ മനസ്സിലായി.
ഫിലിപ്പ് ഒന്ന് നാണത്തോടെ ചിരിച്ചു.” ഇഷ്ടമാണോ വണ്ടികൾ”? വളരെ…. നന്നായി ജോലി നോക്കിയാൽ ഇടയ്ക്കൊക്കെ സ്റ്റാർട്ട് ആക്കാൻ തരാം.
