ഫിലിപ്പിന്റെ മുഖം ഒന്ന് തെളിഞ്ഞു.
“അതെ…പക്ഷേ ആദ്യം ജോലി”
ജോസഫ് ചിരിച്ചു. അവന്റെ ശബ്ദത്തിൽ കർശനതയേക്കാൾ വിശ്വാസമുണ്ടായിരുന്നു.
നീ നല്ല കുട്ടിയാണെന്ന് അച്ചന്റെ മുഖം കണ്ടപ്പോഴേ മനസ്സിലായി.
എന്നെ ബുദ്ധിമുട്ടിക്കാതെ നിന്നാൽ,
ഞാനും നിന്നെ ബുദ്ധിമുട്ടിക്കില്ല.
ശരി ചേട്ടാ…ഇനി ഒരു കാര്യം…ജോസഫ് കുറച്ച് ഗൗരവമായി പറഞ്ഞു. ഇവിടെ നീ ജോലി ചെയ്യുന്ന ആളാണ്. പക്ഷേ അതുകൊണ്ട് തല താഴ്ത്തി നടക്കേണ്ട. മനസ്സിലായോ?
ഫിലിപ്പ് അവനെ നോക്കി. ആ വാക്കുകൾ അവൻ പ്രതീക്ഷിച്ചിരുന്നില്ല.
അവൻ പതുക്കെ തലതാഴ്ത്തി പറഞ്ഞു. ‘മനസ്സിലായി’.
ജോസഫ് അവനെ തൊട്ടപ്പുറത്തെ ഔട്ട് ഹൗസിലേക്ക് കൊണ്ടുപോയി.
ചെറുതെങ്കിലും വൃത്തിയായൊരു മുറി.
ഒരു കട്ടിൽ. ഒരു മേശ. ഒരു ചെറിയ അലമാര. ഒരു ജനൽ.
പുറത്ത് നോക്കിയാൽ തോട്ടത്തിന്റെ പച്ചപ്പ്.
ഇതാണ് നിന്റെ മുറി.
ഫിലിപ്പ് മുറിക്കുള്ളിലേക്ക് പതുക്കെ കയറി.
ചെറിയ മുറിയായിരുന്നു. പക്ഷേ അവന് അത് പോലും വലിയതായി തോന്നി. അവന്റെ ജീവിതത്തിൽ
സ്വന്തമായി ഒരു മുറി എന്നത് തന്നെ ഒരു പുതിയ അനുഭവമായിരുന്നു.
എന്തെങ്കിലും വേണമെങ്കിൽ ചോദിച്ചോ, ജോസഫ് പറഞ്ഞു.
ശരി ചേട്ടാ. ജോസഫ് പുറത്തേക്ക് പോയതും ഫിലിപ്പ് ബാഗ് കട്ടിലിൽ വെച്ചു.
മുറി മുഴുവൻ ഒന്ന് നോക്കി. ജനലിനരികിലേക്ക് നടന്നു. പുറത്ത് കാറ്റ് ഇലകളെ തഴുകി കടന്നുപോയി.
ആ കാറ്റിൽ എവിടെയോ നിന്നും
അവന് പള്ളിയുടെ മണം ഓർമ്മയായി. ‘ഫാദർ!…’
