“കോരാ, നീ സുമിത്രയെ എടുത്തോ. ഞാനല്ലേ പറയുന്നേ. പക്ഷേ എനിക്കൊരു ചെറു പെണ്ണ് വേണം. അറിയാല്ലോ നിനക്ക് എങ്ങനെ വേണം ന്ന്. അതുപോലൊരു പെണ്ണ്.” വാസു കാരണവർ ചെറുതായി കിതച്ചു.
“തംബ്രാ, അങ്ങുന്നിനു ചേർന്ന പെണ്ണിനെ അടിയൻ എങ്ങിനെയും തേടിപ്പിടിച്ചു കൊണ്ട് വന്നോളാം.” കാളവണ്ടിയുടെ തണ്ടിൽ പഴയ പോലെ നിവർന്നിരുന്നു കാളയെ തെളിക്കുന്നതിനിടയിൽ കോരൻ പറഞ്ഞു.
അവൻ കാളകളെ വലത് ഭാഗത്തേക്കുള്ള ഇറക്കത്തിലേക്ക് തിരിച്ചു. ആ പാത കല്ലാപുരത്തു നിന്ന് കാക്കേരി അങ്ങാടിയിലേക്ക് നീണ്ടു പോകുന്നു. ഇറക്കമിറങ്ങിയാൽ അവിടെ വലത് ഭാഗത്തായി മരങ്ങൾ വെട്ടിതെളിച്ചു തയ്യാറാക്കിയ ചെറിയൊരു പള്ളിക്കൂടത്തിന്റെ പന്തൽ കാണാം. ഈറൻ പുതച്ചു നാണിച്ചു നിൽക്കുന്ന കൗമാരപ്പെണ്ണിനെ പോലെ ആ പന്തൽ മഴനനഞ്ഞു കൂനിക്കൂടി നിൽപ്പുണ്ട്. ഇടത് ഭാഗത്ത് വഴിയോരത്ത് ചെറിയൊരു തണ്ണീർപന്തൽ. അത് ഒരു മുസ്ലിം മാപ്പളയുടെ കച്ചവടമാണ്. കല്ലാപുരത്തു നിന്ന് കാക്കേരിയിലേക്ക് പോകുന്ന വഴിയാത്രക്കാർക്ക് സംഭാരവും കുടിവെള്ളവും അൽപ്പം കിഴങ്ങു വർഗ്ഗങ്ങളും മറ്റും കിട്ടുന്ന ചെറിയൊരു കച്ചവടപ്പന്തൽ. അതിന്റെ പിറകിലും പള്ളിക്കൂടം നിൽക്കുന്ന ഭാഗത്തും, എന്ന് വേണ്ട ആ പ്രദേശം മുഴുവൻ പാറത്തൊടി തറവാടിന്റെ ഭൂസ്വത്തായിരുന്നു.
എവിടെയൊക്കെ ആരൊക്കെ കുടിയേറി പാർക്കുന്നുണ്ടെന്ന് അവർക്ക് തന്നെ നിശ്ചയമില്ല. പിന്നീട് അടുത്ത കാലത്തായി ചിലരൊക്കെ വാസു കാരണവരിൽ നിന്ന് കുറച്ചു സ്ഥലങ്ങൾ വാങ്ങി വീടുകെട്ടി താമസം തുടങ്ങിയിട്ടുണ്ട്. പക്ഷേ ഒറ്റപ്പെട്ട ആ വീടുകളൊക്കെ പറമ്പിലെ മരബാഹുല്യം കാരണം ഏതൊക്കെയോ പ്രദേശത്ത് താമസിക്കുന്നവരെ പോലെ തികച്ചും ഒറ്റപ്പെട്ട അവസ്ഥയാണ്.
