അങ്ങനെ ഓരോന്ന് ആലോചിച്ചും ചിന്തിച്ചും സമയം പെട്ടെന്ന് പെട്ടെന്നാണ് ഓടിക്കൊണ്ടിരുന്നത്…
രാത്രിയായപ്പോഴേക്കും ബന്ധുക്കളും നാട്ടുകാരും ഒക്കെ ഭക്ഷണം കഴിഞ്ഞ് ഓരോരുത്തരായി പിരിഞ്ഞു തുടങ്ങി. ക്ഷീണം കാരണം ബാക്കിയുള്ളവർ പല മുറികളിലായി കിടന്നുറങ്ങാൻ തുടങ്ങിയിരുന്നു..പന്തലിലെ ബഹളങ്ങളൊക്കെ പതുക്കെ അടങ്ങി. എന്റെ ഹൃദയമിടിപ്പ് മാത്രം പതുക്കെ കൂടിവരുന്നുണ്ടായിരുന്നു. കാരണം എന്റെ ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ ആ മുഹൂർത്തം അടുത്തുകൊണ്ടിരിക്കുകയാണ്!
പുറത്ത് വല്ലാത്തൊരു ഭംഗിയുള്ള രാത്രിയായിരുന്നു അത്. ഒരു പൂർണ്ണ ചന്ദ്രൻ ആകാശത്ത് വെള്ളിത്താലികണക്കെ തിളങ്ങി നിൽക്കുന്നുണ്ട്.
ജനലഴികളിലൂടെ ആ നിലാവ് റൂമിലേക്ക് അരിച്ചിറങ്ങുന്നുണ്ടായിരുന്നു. പുറത്തെ മരങ്ങളിലെ ഇലകൾ കാറ്റിലുലയുമ്പോൾ, ആ നിലാവിന്റെ വെളിച്ചം വെട്ടിത്തിളങ്ങി. രാത്രിയിലെ ആ ഇളം തണുപ്പുള്ള കാറ്റിന് മുല്ലപ്പൂവിന്റെയും ചന്ദനത്തിന്റെയും നേർത്ത ഗന്ധമുണ്ടായിരുന്നു.
ചുറ്റും വല്ലാത്തൊരു നിശബ്ദത. ഇടയ്ക്ക് എവിടെയോ ചിലയ്ക്കുന്ന ചീവീടുകളുടെ ശബ്ദം മാത്രമാണ് ആ നിശബ്ദതയെ ഭേദിക്കുന്നത്.
ഞാൻ എന്റെ മണിയറയിൽ വല്ലാത്തൊരു നെഞ്ചിടിപ്പോടെ അവളെ കാത്തിരിക്കുകയാണ്.
റൂം മുഴുവൻ ചുവന്ന റോസാപ്പൂക്കളും മുല്ലപ്പൂക്കളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. മനം മയക്കുന്ന സുഗന്ധം ആ മുറിയിലാകെ നിറഞ്ഞുനിൽക്കുന്നു. ബെഡിന്റെ ഒരറ്റത്ത് ഇരിക്കുമ്പോൾ എന്റെ കാലുകൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു.
