അതാ വരുന്നു എന്റെ പെണ്ണ്!
സത്യം പറയുകയാണെങ്കിൽ എന്റെ കണ്ണ് തള്ളി
പുറത്തേക്ക് വന്നുപോയി! ഇന്നലെ വരെ കോട്ടുമിട്ട്, കഴുത്തിൽ സ്റ്റെതസ്കോപ്പും തൂക്കി, ആരെയും കൂസാത്ത ഗൗരവത്തിൽ നടന്നിരുന്ന ആ ഡോക്ടർ അനു തന്നെയാണോ ഇത്?
ദേവലോകത്തുനിന്നും ഇറങ്ങിവന്ന ഏതോ ഒരു അപ്സരസ്സ്! കല്യാണത്തിനായി ഞങ്ങൾ എടുത്ത ആ വലിയ മെറൂൺ നിറത്തിലുള്ള, സ്വർണ്ണക്കസവുകൾ നിറഞ്ഞ കാഞ്ചീപുരം പട്ടുസാരിയിൽ അവളെ കണ്ടാൽ ആരും കണ്ണിമവെട്ടാതെ നോക്കിനിന്നു പോകും. കഴുത്ത് നിറയെ പരമ്പരാഗതമായ ഡിസൈനിലുള്ള വലിയ സ്വർണ്ണാഭരണങ്ങൾ, മുടിയിൽ നിറയെ ചൂടിയ മുല്ലപ്പൂക്കൾ, നെറ്റിയിലൊരു ചുവന്ന വട്ടപ്പൊട്ട്…
അവളുടെ സ്ഥായിഭാവമായ പുച്ഛവുമെന്തി തോഴിമാരുടെ നടുവിലൂടെ അവൾ പതുക്കെ നടന്നു വരികയാണ്.
എന്റെ ചുറ്റുമുള്ള ആളുകളെയോ ബഹളങ്ങളെയോ ഒന്നും ഞാൻ അറിയുന്നുണ്ടായിരുന്നില്ല. സമയം അവിടെ നിശ്ചലമായതുപോലെ. എന്റെ ലോകത്ത് ഇപ്പോൾ ഞാനും, എനിക്ക് നേരെ നടന്നുവരുന്ന എന്റെ മന്ദാരവും മാത്രം! ഞാൻ ഈ ഭൂമിയിൽ തന്നെയാണോ അതോ സ്വർഗ്ഗത്തിലാണോ എന്ന് എനിക്ക് സംശയമായി.
ആർത്തിയോടെ അവളെ നോക്കി നിൽക്കുന്ന എന്റെ നോട്ടം കണ്ട്, തൊട്ടുപിന്നിൽ നിന്നിരുന്ന കിരൺ പതുക്കെ എന്റെ തോളിലൊന്ന് തോണ്ടിയിട്ട് ചെവിയിൽ മന്ത്രിച്ചു:
“എന്റെ പൊന്ന് മോനെ കുറച്ചു നേരംകൂടെ കഴിഞ്ഞാൽ അവൾ നിന്റെ ഭാര്യയാവില്ലേടാ… ഇപ്പൊ ആ വായ ഒന്ന് അടച്ചു വക്കാമോ അല്ലെങ്കിൽ അതിനുള്ളിൽ എന്തെങ്കിലും കയറി കൂടും…!”
