”സോറി മാളവിക… നീ എന്നോട് ക്ഷമിക്കണം. നീ ഇപ്പോഴും പിണക്കത്തിലാണെന്ന് എനിക്കറിയാം. നീ മിണ്ടാതിരിക്കുന്നത് എനിക്ക് ഒട്ടും സഹിക്കാൻ പറ്റുന്നില്ല. ഞാൻ എത്ര ദിവസമായി ഒന്ന് സമാധാനമായി ഉറങ്ങിയിട്ട് എന്ന് നിനക്കറിയാമോ?”
മാളവിക ഒന്നും മിണ്ടാതെ മറുപുറത്തെ വിതുമ്പൽ കേട്ടു നിന്നു. അവളുടെ നിശബ്ദത അദ്ദേഹത്തെ കൂടുതൽ തളർത്തി.
”മാളവിക… നീ കേൾക്കുന്നുണ്ടോ? എന്തെങ്കിലും ഒന്ന് പറ. ഒരു ‘ഹലോ’ എങ്കിലും ഒന്ന് പറയു മാളൂ… എനിക്കൊരു സമാധാനത്തിന് വേണ്ടിയിട്ടാണ്. അന്ന് ഞാൻ ചെയ്തത് തെറ്റാണെന്ന് എനിക്ക് മനസ്സിലായി. നീ എന്നോട് ഒന്ന് ക്ഷമിക്ക്,” വിനോദ് സാർ വല്ലാതെ താഴ്മയായി സംസാരിച്ചു.
അദ്ദേഹത്തിന്റെ ഇടറിയ ശബ്ദം കേട്ടപ്പോൾ മാളവികയുടെ കല്ലിച്ച മനസ്സ് പതുക്കെ ഒന്ന് അലിഞ്ഞു. അത്രയും സ്നേഹിച്ചിരുന്ന ഒരാൾ ഇത്രയും താഴ്ന്നു സംസാരിക്കുമ്പോൾ അവൾക്ക് വല്ലാത്തൊരു സങ്കടം തോന്നി.
”ഹലോ സാർ…” മാളവിക പതുക്കെ വിളിച്ചു. “സാർ എന്തിനാ ഇങ്ങനെ വിഷമിക്കുന്നത്? എനിക്ക് സാറിനോട് വഴക്കൊന്നുമില്ല. ഞാൻ കുറച്ച് തിരക്കിലായിപ്പോയി, അതുകൊണ്ടാ ഫോൺ എടുക്കാതിരുന്നത്.”
”മാളവിക, എനിക്കറിയാം നിനക്ക് എന്നോട് ദേഷ്യമുണ്ടെന്ന്. ഞാൻ അന്ന് പെരുമാറിയത് ശരിയായില്ല,” അദ്ദേഹം വീണ്ടും പറഞ്ഞു.
”സാർ… അന്ന് കഴിഞ്ഞത് കഴിഞ്ഞു. ഇനി സാർ എന്നെ അത് ഓർമ്മിപ്പിക്കരുത്. കുഴപ്പമില്ല, സാറിനോട് ഞാനല്ലേ ക്ഷമിക്കേണ്ടത്? ഇനി ആ പഴയ കാര്യങ്ങൾ നമുക്ക് എടുത്തിടണ്ട. വേറെ എന്തെങ്കിലും വിശേഷങ്ങൾ സംസാരിക്കാം,” മാളവിക വിഷയം മാറ്റാൻ ശ്രമിച്ചു.വിനോദ് സാർ ഒരു ദീർഘശ്വാസം വിട്ടു. അദ്ദേഹത്തിന്റെ സ്വരത്തിൽ ഇപ്പോൾ അല്പം ആശ്വാസം പ്രകടമായിരുന്നു. “അമ്മായിക്ക് ഇപ്പോൾ എങ്ങനെയുണ്ട് മാളവിക? കുറവുണ്ടോ? തെന്നി വീണതാണെന്നാണല്ലോ അറിഞ്ഞത്.”
