Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 3 [തുണ്ടത്തു എഴുത്തച്ഛൻ]
നോക്കട്ടെ, ഗൂഢാലോചന പ്രകാരം ഇന്ന് രാത്രി പുറത്തിറങ്ങാൻ പറ്റിയാൽ തലയോട്ടിക്കാവിലും ഒരു സന്ദർശനം നടത്തണം. എന്ത് സംഭവിക്കും എന്ന് ഒന്ന് അറിയണമല്ലോ!
ഒരു കൂറ്റൻ പയ്യാനി പാമ്പ് അതിനുള്ളിൽ വാസമുണ്ടെന്ന് ആണു നാട്ടിലെ കഥ. പയ്യാനി കടിച്ചാൽ ആ മുറിവ് ഉണങ്ങില്ല. വർഷാവർഷം കടിയേറ്റ ഭാഗം പഴുത്തു വൃണമായി അഴുകും. ഒടുവിൽ ആ ഭാഗം മുറിച്ചു കളയേണ്ടി വരും. ആ ദുർവിധി ഭയന്ന് ആരും അതിനുള്ളിൽ ഇപ്പോ കയറാറില്ല.
കുഞ്ഞിലേ എപ്പോഴോ അമ്മയുടെ കയ്യും പിടിച്ച് ഈ വഴിക്ക് പോകുമ്പോൾ ഇതിന്റെ മുന്പിലെ കൽവിളക്കിൽ തിരികൾ തെളിഞ്ഞു നില്കുന്നത് കണ്ടത് ഒരു മങ്ങിയ ഓർമയുണ്ട്. എങ്ങനെയാണോ ആവോ തലയോട്ടിക്കാവ് ഇന്ന് ഈ കാണുന്ന പരുവത്തിൽ ഉപേക്ഷിക്കപ്പെട്ടത് എന്ന് ആലോചിച്ചു കൊണ്ട് ഞാൻ നടന്നു നടന്ന് പടിപ്പുര കയറി.
ദൂരെ നിന്ന് തന്നെ ഉമ്മറത്തു തെളിച്ചു വെച്ച സന്ധ്യദീപം കണ്ണിൽ മിന്നി. അച്ഛൻ സന്ധ്യാവന്ദനം കഴിച്ചു ചാരുകസേരയിൽ റേഡിയോയുടെ ആന്റിന പോലെ രണ്ടു കാലും പൊക്കി കയറ്റി വെച്ച് ‘ശരണം ഗച്ചാമി’ കിടപ്പ് കിടപ്പുണ്ട്. മുൻവശത്തു കൂടെ പോയാൽ പിടി വീഴുമെന്ന് ഉറപ്പുള്ളത് കൊണ്ട് ആരുടേയും കണ്ണിൽ പെടാതെ കൈകാലുകൾ കഴുകി അടുക്കള വാതിൽ വഴി അകത്തു കയറി.
വിരലിൽ കുത്തി നടക്കുന്ന പരുവത്തിൽ ഒച്ചയുണ്ടാക്കാതെ നീങ്ങി അകത്തളത്തിലെ പടിയിൽ ഇരുന്നു ചുറ്റുവട്ടം ഒക്കെ ഒന്ന് വീക്ഷിച്ചു. എന്നിട്ട് ഒന്നും സംഭവിക്കാത്ത മട്ടിൽ ഉമ്മറത്തു വന്നു വിളക്കിന്റെ അടുത്ത് ഇരുന്ന് ഗായത്രി ജപിക്കാൻ തുടങ്ങി
ഓം ഭുർ ഭുവ സ്വ തത് സവി തുർ വരേണ്യം,
ഭർഗോ ദേവ സ്യ ധീമഹി,
ധീയോ യോ ന പ്രചോദയാത്
ഓം ഭുർ ഭുവ…..
പ്രകടനം ഇത്തിരി കാര്യമായിട്ട് നടത്തിയിട്ടും അച്ഛൻ ഗൗനിക്കുന്ന ഭാവമില്ല. കുറച്ചു കഴിഞ്ഞപ്പോൾ അമ്മയും ചേച്ചിയും പടികയറി വരുന്നു. വലിയമ്പലത്തിൽ പോയ മട്ടുണ്ട്. എന്നെ തന്നെ രൂക്ഷമായി നോക്കികൊണ്ട് അവർ എന്നെ കടന്ന് പോയി. ഞാൻ പതിയെ ജപം അവസാനിപ്പിച്ചു. രാത്രി പുറത്തു ചാടാനുള്ള പദ്ധതി മനസ്സിലിട്ടു പെരുക്കി പെരുക്കി കഞ്ഞിയും കുടിച്ചിട്ട് മുറിയിൽ കേറി കസവ് ചാരി.
💬 Comments
View all comments