Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 3 [തുണ്ടത്തു എഴുത്തച്ഛൻ]
ചേരുന്നിടത് എത്തി കവുങ്ങിൻ തോട്ടത്തിൽ കയറി. മൂപ്പന്റെ കുടിയിലേക്ക് നല്ലൊരു ദൂരം ഇനിയും നടക്കാനുണ്ട്.
സന്ധ്യയായി തുടങ്ങിയിരുന്നു താനും. ഇപ്പോൾ ഉമ്മറത്തു വിളക്ക് തെളിയുന്ന നേരത്ത് എന്നെ അവിടെ കണ്ടില്ല എങ്കിൽ ആകെ പ്രശ്നമാകും. മുൻപൊരിക്കൽ വൈകി ചെന്നതിനു ചേച്ചി ചൂരലിനു അടിച്ചതിന്റെ ഓർമ മാഞ്ഞിട്ടില്ല. ഞാൻ ആകെ ആശയകുഴപ്പത്തിൽ ആയി.
ശേഖരൻ നടന്നു അല്പം മുന്നിൽ എത്തിയിരുന്നു. എന്തോ ചോദിച്ചിട്ട് മറുപടി കിട്ടാതെ വന്നപ്പോൾ തിരിഞ്ഞു നോക്കിയ അവൻ കണ്ടത് ചിന്താമഗ്നനായി നിൽക്കുന്ന എന്നെ ആയിരുന്നു. ആവൻ അടുത്ത് വന്നിട്ട് എന്തുണ്ടായി എന്ന് ചോദിച്ചു. വീട്ടിൽ സമയത്ത് ചെല്ലേണ്ടുന്ന കാര്യം പറഞ്ഞപ്പോൾ അത് ശെരിയാണെന്ന് അവനും തോന്നി.
“തമ്പ്രാൻ ഒരു കാര്യം ചെയ്. ഇപ്പോ കോവിലകത്തേക്ക് പൊക്കോ. ഞാൻ ഇന്ന് രാത്രി മൂപ്പനെ ഒന്ന് പറഞ്ഞു ഇളക്കിയിട്ട് കോവിലകത്തെ തൊടിയിൽ വന്നു കൂക്കി വിളിക്കാം. തമ്പ്രാൻ ആരുടേയും കണ്ണിൽ പെടാതെ ഇറങ്ങി വാ. മൂപ്പന്റെ അടുത്ത് പോയിട്ട് നേരം വെളുക്കും മുൻപേ തിരിച്ചു കയറിയാൽ ആരും അറിയില്ലല്ലോ”
കേട്ടപ്പോൾ ഒരു ഉൾക്കിടിലം ഉണ്ടായി എങ്കിലും ഒരു ഉത്സാഹം ഒക്കെ തോന്നി. രാത്രി പുറത്ത് ഇറങ്ങി നടക്കുക എന്നൊക്കെ പറയുന്നത് നിഷിദ്ധമായ ഒരു സംഗതി ആയത് കൊണ്ടു എന്നെങ്കിലും ഒരു അവസരം കിട്ടിയാൽ തീർച്ചയായും ചെയ്തു തന്നെ ആകണം എന്ന് മനസ്സിൽ എന്നോ കുറിച്ചിട്ട ഒരു ആഗ്രഹമാണ്. ഒന്നും മിണ്ടാതെ, ഒന്ന് പുഞ്ചിരിച്ചു കൊണ്ടു തലയാട്ടിയ ശേഷം ഞാൻ മുന്നോട്ട് നടന്നു.
തെങ്ങിൻ തടി പാലവും പാടവും എല്ലാം കടന്ന് ഞങ്ങൾ തലയോട്ടിക്കാവിന്റെ മുൻപിലെത്തി. അവിടുന്ന് വഴി രണ്ടായി പിരിയുകയാണ്. വലത്തേക്ക് ഉള്ള വഴിക്ക് അവൻ ഓടിയപ്പോൾ എല്ലാരും ഉറങ്ങി എന്ന് ഉറപ്പ് വരുത്തിയിട്ട് മാത്രമേ കൂക്കി വിളിക്കാവുള്ളൂ എന്ന് പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു ഓർമപ്പെടുത്തിയിട്ട് ഞാൻ തലയോട്ടിക്കാവിലേക്ക് ഒന്ന് നോക്കി.
ഇഞ്ചയും വള്ളിപ്പടർപ്പുകളും ഒന്ന് രണ്ടു കൂറ്റൻ മരങ്ങളുമായി ഇരുൾ മൂടിയ മട്ടിൽ അത് പ്രൗടിയോടെ തലയുയർത്തി നില്കുന്നു. അകത്തേക്ക് ചുമ്മാ ഒന്ന് കേറിയാലോ? വിലക്കപ്പെട്ടത് ആയത് കൊണ്ട് ചെയ്യാൻ ഒരു ത്വര. സമയമില്ല പക്ഷേ.
💬 Comments
View all comments