Chapter Title : അർത്ഥം അഭിരാമം 8 [കബനീനാഥ്]
പുലരിയുടെ പ്രകാശം കയറുന്നുണ്ടായിരുന്നു……
വലതു വശത്ത് കഴുക്കോലിൽ ഒരു തൊട്ടിൽ കിടന്ന് ചെറുതായി ആടുന്നുണ്ടായിരുന്നു..
കട്ടിലിൽ മനുഷ്യക്കോലത്തിൽ ഒരു രൂപം..!
മുറിയിലെ വെളിച്ചവുമായി ഇടപഴകിയപ്പോൾ അയാളാ രൂപം വ്യക്തമായി കണ്ടു…
ശ്മശ്രുക്കൾ വളർന്ന മുഖം…!
താൻ കണ്ടിട്ടുള്ള രാഹുലിന്റെ അപരനിലും വലിയ മാറ്റം വിനയചന്ദ്രൻ അവനിൽ കണ്ടു…
കുഴമ്പും കറയും പിടിച്ച വെളുത്ത മുണ്ടിനുള്ളിൽ കിടന്ന് ആ രൂപം വിനയചന്ദ്രനെ നോക്കി പുഞ്ചിരിച്ചു…
ഹൃദയത്തിന് തീ പിടിച്ച് വിനയചന്ദ്രൻ നിന്നു വെന്തു…
ആ ദൈന്യതയുടെ മുൻപിൽ പറയാൻ വന്ന വാക്കുകൾ മറന്ന് അസ്തപ്രജ്ഞനായി അയാൾ കത്തിയുരുകി……
" അച്ഛനിരിക്ക്………. "
രാഹുലിന്റെ സ്വരം ഗുഹയിൽ നിന്നെന്നപോലെ അയാൾ കേട്ടു…….
ശിവരഞ്ജിനി നീക്കിയിട്ട സ്റ്റൂളിലേക്ക് അഭയം കിട്ടിയതു പോലെ അയാൾ ഇരുന്നു പോയി……
" പറ്റാതായിപ്പോയി..... അതാ…. "
രാഹുലിന്റെ ഇടറിയ സ്വരം അയാൾ കേട്ടു…
" ഇഷ്ടക്കുറവൊന്നുമില്ല…… പൊന്നുപോലെയാ നോക്കിയിരുന്നത്……. "
രാഹുലിന്റെ വിങ്ങിയ വാക്കുകൾ കേട്ട് ചങ്കുപൊടിഞ്ഞ് വിനയചന്ദ്രൻ അകിലു കണക്കെ പുകഞ്ഞു …
ഉടുവസ്ത്രത്തിന്റെ ഒരറ്റം വായിലേക്ക് തിരുകി ശിവരഞ്ജിനി വിങ്ങിവിറയ്ക്കുന്നത് കൺകോണാൽ വിനയചന്ദ്രൻ കണ്ടു..
ജീവിതത്തിൽ ഒരച്ഛനും… ഒരച്ഛനും ഇങ്ങനെയൊരു ദുർഗ്ഗതി വരുത്തരുതേ, എന്നയാൾ നിശബ്ദം വിലപിച്ചു…
" അവിടുത്തെ ടെംപററി പോസ്റ്റിംഗായിരുന്നു … അതു കഴിഞ്ഞ്, മണ്ണാർക്കാട്…… "
രാഹുൽ പതിയെ പറഞ്ഞു തുടങ്ങി……
" പിന്നെ ഒലവക്കോട് പെർമനന്റായി.. ഒരു സുഹൃത്തും ഞാനുമാണ് സ്ഥിരം പോയി വരാറുള്ളത്…… "
നിർത്തി നിർത്തിയാണ് രാഹുൽ സംസാരിച്ചിരുന്നത്…
" എതിരെ വന്ന വണ്ടിയുടെ ബ്രേക്ക് പോയിരുന്നു.. കൂടെ അവനും പോയി………."
ഹൃദയം തകർത്ത ഓർമ്മയിൽ പറഞ്ഞിട്ട് രാഹുൽ മിഴികൾ അടച്ചു കളഞ്ഞു…
തന്റെ മനസ്സിലെ കാലുഷ്യവും പകയും ആരോടാണ് എന്ന് വിനയചന്ദ്രൻ ചിന്തിച്ചു പോയി…
നിമിഷങ്ങൾ യുഗങ്ങളായി പരിണമിച്ചു…
" ഇവൾക്ക് ഞാനും കൂടെ ഇല്ലേൽ പിന്നെ ആരാ..? അതുകൊണ്ട് എന്നെ ദൈവം വെറുതെ വിട്ടു.."
വജ്റ മുന പോലെ കുത്തിക്കയറുന്ന വാക്കുകൾക്ക് മുൻപിൽ ഉത്തരമില്ലാതെ വിനയചന്ദൻ മിഴികൾ നിറഞ്ഞ് ഇരുന്നു…
" ഒന്ന് വിളിക്കാമായിരുന്നു…… "
നഷ്ടപ്പെട്ട ശബ്ദം വീണ്ടെടുത്ത് വിനയചന്ദ്രൻ പറഞ്ഞു……
💬 Comments
View all comments