Chapter Title : ദൂരങ്ങളിലേക്ക് 6🍃[പട്ടം]
അവൻ വളരെ പതുക്കെ തുടങ്ങി.
അന്നാമ്മ ഇടയിൽ ഒന്നും ചോദിച്ചില്ല.
അവൾ കേട്ടുകൊണ്ടിരുന്നു.
“ഓർക്കുമ്പോൾ തന്നെ..എനിക്ക് എന്തോ ഒന്ന് എരിയുന്ന പോലെ തോന്നും.”
ജിനിയുടെ മുഖവും ഈ തവണ ഗൗരവമായി. അവൾ അവനെ സമ്മർദ്ദപ്പെടുത്താതെ പതുക്കെ മാത്രം പറഞ്ഞു,
“നിന്നെക്കുറിച്ച് കുറച്ചൊക്കെ അപ്പച്ചനിൽ നിന്ന് കേട്ടിട്ടുണ്ട്.
കൂടുതൽ ചോദിക്കണമെന്നില്ല.
'പക്ഷേ...'അവൾ ഒരു നിമിഷം നിർത്തി.
“നിനക്ക് ഇവിടെ അന്യനായി തോന്നേണ്ട.”
ഫിലിപ്പിന്റെ വിരലുകൾ അറിയാതെ മുറുകി.
അവൻ തല താഴ്ത്തി.
“എനിക്ക്...അങ്ങനെ പറഞ്ഞവർ അധികം ഉണ്ടായിട്ടില്ല,”
അവൻ വളരെ താഴ്ന്ന സ്വരത്തിൽ പറഞ്ഞു.
അന്നാമ്മയുടെ കണ്ണുകൾ സങ്കടം കൊണ്ട് മൂടി.
“ചില കുട്ടികൾക്ക് ജനിച്ച വീട്ടിൽ നിന്നാണ് കുടുംബത്തെ കിട്ടുന്നത്, ചിലർക്കോ...വഴിയിൽ കിട്ടും.”
ആ വാക്കുകൾ കേട്ടപ്പോൾ ഫിലിപ്പിന്റെ നെഞ്ചിനുള്ളിൽ എന്തോ ഒന്ന് പതുക്കെ ഉരുകി.
അവൻ ഉടൻ മറുപടി പറഞ്ഞില്ല.
അന്നാമ്മ അവനെ നോക്കി ചോദിച്ചു,
“അവിടെ… ഓർഫനേജിലും ചർച്ചിലും വളർന്നത് എളുപ്പമായിരുന്നില്ലല്ലോ?”
ഫിലിപ്പ് ഒരു നീണ്ട ശ്വാസം വിട്ടു.
അവന്റെ കണ്ണുകൾ മുന്നിലെ ചെടികളിൽ ആയിരുന്നെങ്കിലും
അവൻ കാണുന്നത് പഴയ ഓർമ്മകളായിരുന്നു.
“എളുപ്പമല്ലായിരുന്നു,”
അവൻ പറഞ്ഞു.
“പക്ഷേ”
അവൻ ചെറുതായി ചിരിച്ചു.
“അതിനെ കുറിച്ച് വിഷമിച്ച് നിൽക്കാൻ സമയം അധികം കിട്ടിയില്ല.”
അന്നാമ്മ കൂടുതൽ ഒന്നും ചോദിച്ചില്ല.
കേൾക്കാൻ മാത്രം നിന്നു.
“ചെറുപ്പം മുതൽ...എല്ലാം പങ്കിടാനാണ് പഠിച്ചത്,”
ഫിലിപ്പ് മറുപടി പറഞ്ഞു.
“ഭക്ഷണം, വസ്ത്രം, കിടക്ക, നിശബ്ദത എല്ലാം.”
അവൻ ഒന്ന് താഴേക്ക് നോക്കി.
“ഒരാൾക്ക് മാത്രം സ്വന്തമായി എന്തെങ്കിലും ഉണ്ടാകുന്നത് എന്താണെന്ന്...കുറെ വൈകിയാണ് മനസ്സിലായത്.”
അന്നാമ്മയുടെ മുഖത്ത് ദുഃഖം തെളിഞ്ഞു.
അവനെ കാണിച്ചില്ല.
“പക്ഷേ നിന്നെ നോക്കുമ്പോൾ. നീ കുറവിൽ വളർന്ന ആളായി തോന്നുന്നില്ല.”
ഫിലിപ്പ് ഒന്ന് തിരിഞ്ഞു നോക്കി.
അന്നാമ്മ മൃദുവായി പറഞ്ഞു,
“കുറവ് മാത്രം അനുഭവിച്ചവരുടെ മനസ്സിന് ചിലപ്പോൾ കട്ടി വരും.
നിന്റെ മനസ്സിന് അത് ഇല്ല.
ആ വാക്കുകൾ അവന്റെ ഉള്ളിൽ വളരെ ആഴത്തിൽ തട്ടി.
ഫിലിപ്പ് കുറച്ചു നിമിഷം ഒന്നും പറയാതെ നിന്നു.
പിന്നെ വളരെ താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു.
“ഫാദർ കുര്യാക്കോസ് ഉണ്ടായിരുന്നു..”
അന്നാമ്മ ശാന്തമായി കേട്ടു.
💬 Comments
View all comments