Chapter Title : ഏട്ടത്തി 2 [Achillies]
ഏട്ടത്തിയും അനിയനും ആയില്ലെങ്കിലും പഴയ കൂട്ട് വേണം എന്ന് രണ്ടു പേർക്കും തോന്നിയപ്പോൾ പണ്ടത്തെ ചിരിയും കളിയും അവരിലേക്ക് തിരികെ വരാൻ ഒരു മാസം മാത്രമേ വേണ്ടി വന്നുള്ളൂ, തന്റെ പ്രണയം കിച്ചു ഉള്ളിൽ ഒളിപ്പിക്കാൻ പാട് പെട്ടപ്പോൾ നീരജയുടെ ഉള്ളിൽ ഏതോ കോണിൽ പൂട്ടിയിട്ട പ്രണയം വെളിച്ചം നോക്കി നിലവിളിച്ചു.
തിരുവനന്തപുരത്തെ രണ്ടു മാസക്കാലത്തിന് ശേഷമുള്ള മഴക്കാർ കൊണ്ട് മാനം മൂടിയ ഒരു മടിയൻ ഞായറാഴ്‌ച.
"കിച്ചൂട്ടാ…...മോളിൽ ഇട്ടിരിക്കുന്ന തുണി ഒക്കെ എടുത്തുകൊണ്ടു വരുവോ,..."
അടുപ്പിൽ എണ്ണ കിനിഞ്ഞു തുടങ്ങിയ ചിക്കൻ കറിക്ക് മേലേ ഒന്നൂടെ ഇളക്കി കുരുമുളക് ഉടച്ചത് വിതറി നീരജ ഹാളിൽ ടി വി കണ്ടുകൊണ്ടിരുന്ന കിച്ചുവിനോട് വിളിച്ചു പറഞ്ഞു. അവിടെ നിന്ന് മറുപടി ഒന്നും ഇല്ലാതെ ആയപ്പോൾ അവളുടെ പുരികം ഒന്നു വളഞ്ഞു പൊങ്ങി.
"എന്റെ തെങ്കാശി തമിഴ് പൈങ്കിളി…. കുറി ചൊല്ലുന്ന മലർ തേൻ കിളി…
എന്റെ കരളിന്റെ കഥ കേൾക്കുമോ… കന്നി കുറിമാനം അവൾക്കേകുമോ…
അവളില്ലാതെ ഞാനില്ല എന്നെന്റെ പെണ്ണിന്റെ കാതിൽ നീ ചൊല്ലുമോ… പരിഭവം പറയുമോ…"
ഹാളിലെ ടി വി യിൽ നിന്നു അത്രയും ഭാഗം മാത്രം ഹൈ വോളിയത്തിൽ അടുക്കള വരെ കേട്ടു…
നീരജയുടെ മനസ്സ് തുടിച്ചു… ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. ഒരു നിമിഷത്തേക്ക് ഏട്ടത്തിയിൽ നിന്ന് അവൾ അവന്റെ ആരാധികയായി…
അടുത്ത നിമിഷം കുറുമ്പ് കുത്തിയ ഏട്ടത്തി പരിവേഷം എടുത്തണിഞ്ഞ അവൾ ഹാളിലേക്ക് നടന്നു ചെന്നു.
"എന്താ മോനെ കിച്ചൂസേ….നമുക്ക് ഇടയിൽ ഫ്രണ്ട്ഷിപ് മതി എനിക്ക് സമയം എത്ര വേണേലും എടുക്കാം ഇനി തീരുമാനം ഓപ്പോസിറ് ആയാലും സരല്യ ന്നു പറഞ്ഞ ആള് ഇതൊക്കെ മറന്നോ…"
ഇടുപ്പിൽ കൈ കുത്തി, മഴക്കാർ കൊണ്ടു മൂടിയ തണുപ്പിലും അടുക്കളയിലെ വേവ് കൊണ്ടു പൊടിഞ്ഞ കുഞ്ഞു വിയർപ്പുതുള്ളികൾ അണിഞ്ഞു പച്ച ചുരിദാർ ടോപ്പിലും പാന്റിലും മുടി തലയിൽ അമ്മക്കെട്ടു കെട്ടി നിന്ന നീരജയെ അവൻ കണ്ണിമ വെട്ടാതെ നോക്കി.
"ഞാൻ അയിന് ഒന്നും പറഞ്ഞില്ലാലോ...ടി വിയിലെ പാട്ടു കേട്ടാലും എനിക്ക് പഴിയാ…."
കണ്ണിൽ പാവത്തം നിറച്ചു കിച്ചു
💬 Comments
View all comments